പ്രവാസി ബിസിനസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി; മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയ അറസ്റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മീഡിയ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയെ തിങ്കളാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അറസ്റ്റ്. ഒരു പ്രവാസി ബിസിനസുകാരിയെ അപകീർത്തിപ്പെടുത്തുകയും അവരെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അർദ്ധരാത്രിയോടെ ഷാജന് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും പോലീസ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.

യുഎഇയിലെ ബിസിനസുകാരിയായ മാഹി സ്വദേശിനി ഗാന വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി 9.30 ഓടെ കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഷാജനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യുമ്പോൾ ലുങ്കി മാത്രം ധരിച്ചിരുന്ന ഷാജനെ ബലപ്രയോഗത്തിലൂടെയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഷര്‍ട്ട് ധരിക്കാന്‍ പോലും പോലീസ് അവസരം നൽകിയില്ല. തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി, അവിടെ നിന്ന് അഡീഷണൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്വേത ശശികുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ പരിശോധിച്ച മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഷാജൻ തന്റെ ഓൺലൈൻ മീഡിയ പോർട്ടൽ വഴി യുഎഇ ആസ്ഥാനമായുള്ള ബിസിനസുകാരിക്കെതിരെ അപകീർത്തിപരവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. പരാതിക്കാരിയായ ഗാന വിജയൻ മുഖ്യമന്ത്രി, ഡിജിപി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകിയിരുന്നു. കൂടാതെ, വഞ്ചിയൂരിലെ എസിജെഎം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴി നല്‍കുകയും ചെയ്തു.

ഷാജൻ കുടപ്പനക്കുന്നിലെ വീട്ടിൽ രാത്രി 9.30 ഓടെ എത്തിയിട്ടുണ്ടെന്ന് സൈബർ പോലീസ് സ്ഥിരീകരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഷാജൻ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വീട്ടിൽ അതിക്രമിച്ചു കയറി പുറത്തിറക്കാന്‍ ശ്രമിച്ചത്. ഷാജന്‍ “പിണറായിസം തുലയട്ടെ” എന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറി.

മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ പോലീസ് അദ്ദേഹത്തിന് ഒരു ഷർട്ട് നൽകിയെങ്കിലും അത് ധരിക്കാന്‍ ഷാജൻ വിസമ്മതിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, സിഎംആർഎല്ലിനെയും വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിനെയും കുറിച്ചുള്ള വിവരങ്ങൾ സജീവമായി റിപ്പോർട്ട് ചെയ്തതിന് പിണറായിയും അദ്ദേഹത്തിന്റെ സേനയും തന്നെ വേട്ടയാടുകയാണെന്ന് ഷാജൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News