തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. അതിർത്തി സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങാനുള്ള തീരുമാനം വിവേകപൂർണ്ണവും ഉത്തരവാദിത്തമുള്ളതുമായ തീരുമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജനങ്ങളും രാഷ്ട്രവും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകര ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ തന്നെ, സമാധാനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സംസ്ഥാന സർക്കാർ നേരത്തെ നാലാം വാർഷികാഘോഷങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ, മെയ് 13 മുതൽ പരിപാടികൾ ആദ്യം നിശ്ചയിച്ചതുപോലെ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മെയ് 13 മുതൽ ജില്ലാതല, സംസ്ഥാനതല യോഗങ്ങൾ, എന്റെ കേരളം പ്രദർശനം, മേഖലാ അവലോകന സെഷനുകൾ എന്നിവയെല്ലാം മുൻനിശ്ചയിച്ച പ്രകാരം നടക്കും. മലപ്പുറത്ത് പുനഃക്രമീകരിച്ച ജില്ലാതല യോഗത്തിനും മെയ് 13 വരെ നടക്കാനിരുന്ന മറ്റ് പരിപാടികൾക്കും പുതിയ തീയതികൾ നിശ്ചയിക്കും, അത് പിന്നീട് പ്രഖ്യാപിക്കും.