തകഴി ലെവല്‍ ക്രോസില്‍ മേല്‍‌പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: വ്യാപാരി വസായി സമിതി തകഴി ഏരിയാ കമ്മിറ്റി

എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സമര പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.’ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. റെയിൽ​വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞു കിടക്കുന്നത്​ മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.

യോഗത്തിൽ വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ പ്രസിഡന്റ് കെ . ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ ,ജിജി സേവ്യർ ,കെ എം മാത്യു തകഴിയിൽ , ഹരിദാസ് കൈനകരി , വിജയൻ ശാസ്താ തുടങ്ങിയവർ സംസാരിച്ചു. ഡോ. ജോൺസൺ വി ഇടിക്കുള പ്രമേയം അവതരിപ്പിച്ചു.

കെ.എസ്​.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്. അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന തടസ്സം പരിഹരിക്കാൻ തകഴിയിൽ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്ന് സമിതി ആവശ്യപെട്ടു.

Print Friendly, PDF & Email

Leave a Comment

More News