38 വർഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിന് ഗുഡ് ബൈ ചൊല്ലി നൈനാന്‍ കുര്യന്‍ വിശ്രമ ജീവിതത്തിലേക്ക്

ഡാളസ്: 52 വർഷങ്ങൾ ജീവിതത്തിന്റെ നല്ല കാലങ്ങൾ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി നാട്ടിൽ നിന്നും ഭോപ്പാലിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ മലയാളി…കണ്ടെത്തിയ തൊഴിലുകളിൽ അർപ്പണ ബോധവും സുരക്ഷിതത്വവും കണ്ടെത്തിയ മലയാളി …ഡാളസിലെ കലാ സംകാരിക രംഗത്തു നിറഞ്ഞു മലയാളി….ഡാളസ് സൗഹൃദ വേദിയുടെ ആദ്യത്തെ പ്രസിഡന്റും തുടക്കകാരനും ….

തന്റെ ഔദ്യോഗിക ജീവിതം പൂർണമായി അവസാനിപ്പിച്ചു ഇപ്പോൾ വിശ്രമം ജീവിതത്തിനു വേണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ 38 വർഷക്കാലത്തെ അമേരിക്കയിലെ പ്രവാസ ജീവിതത്തിൽ തന്റെ അനുഭവങ്ങൾ ലേഖകൻ എബി മക്കപ്പുഴയുമായി പങ്കു വെച്ചു.

പത്തനംതിട്ട കൊടുമൺ ഐക്കാട് ആലുംമൂട്ടിൽ എ ഓ കുര്യന്റെ മകനായി ജനിച്ചു കുട്ടിക്കാലം കൊടുമൺ ഗ്രാമത്തിൽ മാതാപിതാക്കളൊപ്പം കഴിഞ്ഞു. സ്കൂൾ ഹൈ സ്കൂൾ വിദ്യാഭ്യാസം നാട്ടിൽ പൂർത്തീകരിച്ച നൈനാൻ ടൈപ്പ് റൈറ്റിംഗും സ്റ്റെനോഗ്രാഫിയും ഒരു തൊഴിലിനു വേണ്ടി അഭ്യസിച്ചു.

കട്ടിക്കാലം കൊടുമൺ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചു വളർന്ന നൈനാന് ഒരു തൊഴിലിനു വേണ്ടി ഭോപ്പാലിലേക്കു ട്രെയിൻ കയറി.ഭോപ്പാലിൽ എത്തി മാസങ്ങൾ കഴിഞ്ഞപ്പോൾ റായ്പൂർ ഇറിഗേഷൻ ഡിപ്പാർട്‌മെന്റിൽ സ്‌റ്റെനോഗ്രാഫർ ആയി ജോലിയിൽ പ്രവേശിച്ചു. ആദ്യ സമയം മാതാപിതാക്കളെ വിട്ടു പോന്നതിലുള്ള വിഷമം ഉണ്ടായിരുന്നുവെങ്കിലും തൊഴിലിൽ സഹപ്രവർത്തകരിൽ നിന്നും തനിക്കു കിട്ടിയ സ്നേഹവും സഹകരണവും 14വർഷക്കാലത്തെ ഭോപ്പാൽ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളെയായിരുന്നു.

1988-ല്‍ അമേരിക്കയിലേക്ക് വരുവാനുള്ള വിസ കിട്ടിയപ്പോൾ മനസ്സിൽ ഉരുൾ പൊട്ടലിന്റെ അനുഭവം ആയിരുന്നു. കാരണം തനിച്ചായിരുന്നില്ല വരവ്. ഭാര്യയും 2 കൈകുഞ്ഞുങ്ങളും. പുതിയ ഒരു രാജ്യത്തിലേക്ക് വരുമ്പോൾ ഉണ്ടാവാകുന്ന മാനസീക സങ്കർഷം. ബന്ധുക്കൾക്കും മിത്രങ്ങൾക്കും വിസാ കിട്ടിയതിൽ ഞങ്ങളോട് അഭിമാനവും സന്തോഷവും അറിയിച്ചു എങ്കിൽ നൈനാന്റെ മനസ്സു അമേരിക്കയിൽ എത്തിയാൽ എങ്ങനെ എന്ന ചോദ്യം അലട്ടുകയായിരുന്നു. വിങ്ങുന്ന ഹൃദയവുമായി നൂറു നൂറു ചിന്തകളുടെ നടുവിൽ ഉറച്ച മസ്സുമായി ഏഴു കടലിനു അപ്പുറമായ അമേരിക്കയിൽ എത്തി.

അമേരിക്കയിൽ എത്തിയ നാൾ..പിന്നീടുള്ള വര്ഷങ്ങൾ യഥാർത്ഥ ജീവിതം എങ്ങനെ എന്ന് മനസ്സിലാക്കിയ അവസരങ്ങൾ ആയിരുന്നു.

കഴിഞ്ഞ 38 വർഷത്തെ അമേരിക്കയിലെ പ്രവാസ ജീവിതം …മറക്കാനാവാത്ത ജീവിതമാണെന്ന് … കഠിന ചൂടിൽ വിയർപ്പൊഴിപ്പിച്ചു നടത്തിയ കഠിനാധ്വാനം …ഒരു ദിവസം പോലും മുടങ്ങാതെ ജോലിയിൽ സംതൃപ്തി നേടിയെടുത്ത അവസരങ്ങൾ .. സർവേശ്വരനായ ദൈവത്തിനു നന്ദി അർപ്പിക്കുന്നതായി … നൈനാൻ വിവരിച്ചു

അമേരിക്കയിൽ എത്തിയപ്പോൾ ജീവിതം എങ്ങനെ മുന്നോട്ടു കോണ്ടുപോകുമെന്ന ഭീതിയിൽ ആയിരുന്നു. വീട്ടുകാരോ സുഹുത്തുക്കളോ ഇല്ലായിരുന്നു. ഞയറാഴ്ചകളിൽ ആരാധനക്ക് പോയികൊണ്ടിരുന്ന മാർത്തോമാ പള്ളിയിൽ പലരോടും ഒരു ജോലിക്കു വേണ്ടി അപേക്ഷിച്ചു. ദൈനദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെ നന്നേ പാടുപെട്ടു.

മുന്നോട്ടുള്ള ജീവിതത്തിനു ഒരു എത്തും പിടിയും കിട്ടുന്നില്ല. എവിടെയെങ്കിലും ഒരു ജോലിക്കു വേണ്ടി പല വാതിലുകളിലും മുട്ടി. ഒരു രക്ഷകനെ പോലെ ഓടിയെത്തിയ മലയാളി സുഹൃത്ത് പരേതനായ ഷാജൻ തനിക്കു വേണ്ടി പലയിടങ്ങളിലും ജോലിക്ക് കൊണ്ട് നടന്നു. ഒടുവിൽ ഒരു സ്വകാര്യ കമ്പിനിയിൽ $3.70 നു ജോലി തരപ്പെടുത്തി. മനസ്സിന് ഏറ്റവും കുളിർമ ഏറിയ സമയം. ഏതു ജോലി ചെയ്യുവാനുള്ള മനസ്സുള്ളതുകൊണ്ടു കിട്ടിയ ജോലി വളരെ അൽമാർത്ഥതയോടു ചെയ്തു .

ഒരു ഞായറാഴ്ച പള്ളിയിൽ ആരാധനക്ക് ചെന്നപ്പോൾ പത്തനാപുരം സ്വദേശിയായ പൊന്നച്ചനെ കണ്ടുമുട്ടി. അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയിൽ 50 സെൻറ് കൂടിയ വേതനത്തോട് അതായതു് $4.20 നു ജോലി തരപ്പെട്ടു. പച്ചിരുമ്പിനെ പഴുപ്പിച്ചു കാഠിന്യമേറ്റുന്ന പ്രോസസ്സ് നടത്തുന്ന ഹീറ്റ് ട്രീറ്റ് ഡിപ്പാർട്‌മെന്റിലായിരുന്നു പുതിയ ജോലി തരപ്പെട്ടത്ത്. ആ ജോലിയിൽ നൈനാൻ സംതുപ്തനായിരുന്നു. നല്ല ഇൻഷുറൻസും ധാരാളം ബെനിഫിറ്റും തന്റെ കുടുംബത്തെ പോറ്റി പരിപാലിക്കാൻ മതിയതായിരുന്നു. ജീവിതത്തിന്റെ നല്ല കാലങ്ങൾ ഏറിയ സമയവും തൊഴിലുമായി കമ്പനിയിൽ കഴിയേണ്ടി വന്നു. അഗസ്റ്റ് മാസം 10 നു തൊഴിലിനോട് പൂർണമായി വിട പറഞ്ഞു.

38 വർഷത്തെ പ്രവാസ ജീവിതം എങ്ങനെ അനുഭവപെട്ടു എന്ന ചോദ്യത്തിന് ഏതു ജോലിയും ചെയ്യാമെന്ന മനസ്സുണ്ടെങ്കിൽ അമേരിക്കയിലെ ജീവിതം സ്വർഗ്ഗതുല്യമാണ്.മടിയന്മാർക്കു അമേരിക്ക എന്നും പുച്ഛമാണ് .

38 വര്ഷത്തെ അധ്വാനത്തിലൂടെ കുടുംബത്തെ അല്ലലില്ലാതെ പോറ്റി പരിപാലിച്ചു. തുടർ ജീവിതത്തിനു ശോഭനമായ സാമ്പത്തീക അടിത്തറ രൂപപ്പെടുത്തി.

ഇനിയും എന്ത്? എന്നതിന് വിശ്രമിക്കണം, കൂടുതൽ അൽമീക കാര്യങ്ങളിൽ ബന്ധപ്പെടണം.ഭാര്യയുമൊത്തു കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കണം.

മലയാളി അസ്സോസിയേഷനുകളിൽ ആക്റ്റീവ് ആകുമോ? ഇല്ല എന്നാണ് നൈനാൻ പറയുന്നത്. ഡാളസിലെ മലയാളി അസ്സോസിയേഷനുകൾ മലയാളികൾക്ക് ഉപകരപ്രദമായ ഒന്നും തന്നെ ചെയ്യുന്നില്ല. എല്ലാ ആസോസിയേഷനുകളും ഇന്ന് ബിസ്സിനസ് സംരംഭങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പണം തട്ടിയെടുക്കുന്ന പ്രസ്ഥാനമായി, ചില വ്യക്തികൾക്ക് സ്ഥാനം ഉറപ്പിക്കുന്ന പ്രസ്ഥാനമായി മാറി കൊണ്ടിരിക്കുന്നതിൽ ഉൽക്കണ്ഠയും വേദനയും അറിയിച്ചു.

തൊഴിലിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കപ്പെട്ട നൈനാൻ കുര്യന് എല്ലാ വിധ ആശംസകളും ലേഖകൻ അറിയിച്ചു.

Leave a Comment

More News