ചേറ്റുവ അഴിമുഖം: പുലിമുട്ടുകളുടെ കരുത്തുകൂട്ടാൻ 3,000 ടെട്രാപോഡുകൾ; 14.8 കോടി രൂപയുടെ നവീകരണ പദ്ധതി; അഞ്ച് ടൺ വീതം ഭാരമുള്ള ടെട്രാപോഡുകൾ സ്ഥാപിക്കും

ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന്റെ ഇരുവശങ്ങളിലുമുള്ള പുലിമുട്ടുകളുടെ സുരക്ഷയും കരുത്തും വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പുലിമുട്ടുകളിൽ സ്ഥാപിക്കുന്നതിനുള്ള കൂറ്റൻ കോൺക്രീറ്റ് ടെട്രാപോഡുകളുടെ നിർമാണം ആരംഭിച്ചു. ആകെ 3,000 ടെട്രാപോഡുകളാണ് പദ്ധതിക്കായി നിർമിക്കുന്നത്. ഓരോ ടെട്രാപോഡിനും അഞ്ച് ടൺ വീതം ഭാരമുണ്ടാകും.

ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ. ചേറ്റുവ അഴിമുഖത്തിന്റെ വടക്കുഭാഗത്ത് കടപ്പുറം പഞ്ചായത്തിലെയും തെക്കുഭാഗത്ത് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെയും പുലിമുട്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കുഭാഗത്തെ പുലിമുട്ടിൽ സ്ഥാപിക്കാൻ 1,600 ടെട്രാപോഡുകളും തെക്കുഭാഗത്തേക്ക് 1,400 ടെട്രാപോഡുകളുമാണ് നിർമിക്കുന്നത്.

നിലവിലുള്ള രണ്ടു പുലിമുട്ടുകളും നിർമിച്ചിട്ട് 15 വർഷത്തിലേറെയായി. ഇതിനിടെ കാര്യമായ നവീകരണമോ ബലപ്പെടുത്തൽ പ്രവൃത്തികളോ നടന്നിട്ടില്ല. വർഷങ്ങളായി ശക്തമായ തിരയുടെയും കടൽക്ഷോഭത്തിന്റെയും ആഘാതമേറ്റ് പുലിമുട്ടുകളിൽ അടുക്കിയിരുന്ന വലിയ പാറക്കല്ലുകളിൽ പലതും കടലിലേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്. ഇതോടെ പല ഭാഗങ്ങളിലും പുലിമുട്ടുകളുടെ കരുത്ത് കുറഞ്ഞ നിലയിലാണ്.

കടൽ പ്രക്ഷുബ്ധമാകുന്ന സമയങ്ങളിൽ ശക്തമായ തിരമാലകൾ പുലിമുട്ടുകൾക്കു മുകളിലൂടെ അടിച്ചുകയറുന്നതും നാശനഷ്ടങ്ങൾക്ക് കാരണമായി. തിരയടിയിൽ മണ്ണും ചെറുകല്ലുകളും ഒലിച്ചുപോയതോടെ പലയിടത്തും വലിയ വിടവുകൾ രൂപപ്പെട്ടിട്ടുണ്ട്. തുടർച്ചയായ തിരയടിയെത്തുടർന്ന് കൂറ്റൻ പാറക്കല്ലുകൾക്കുപോലും തേയ്മാനം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുലിമുട്ടുകൾ അടിയന്തരമായി ബലപ്പെടുത്തണമെന്ന ആവശ്യം പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാഗത്തുനിന്ന് ദീർഘകാലമായി ഉയർന്നിരുന്നു.

സംസ്ഥാന സർക്കാരിന്റെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 14.8 കോടി രൂപ ചെലവഴിച്ചാണ് നവീകരണവും ബലപ്പെടുത്തലും നടത്തുന്നത്. പദ്ധതിയുടെ പ്രധാന ഘടകമാണ് അഞ്ച് ടൺ ഭാരമുള്ള ടെട്രാപോഡുകൾ. ശക്തമായ തിരമാലകളുടെ ആഘാതം ചെറുക്കുന്നതിനും പുലിമുട്ടിന്റെ ഘടനയ്ക്ക് കൂടുതൽ സ്ഥിരത നൽകുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്.

അഴിമുഖത്തിനു സമീപത്തുതന്നെ കരാർ കമ്പനി ടെട്രാപോഡുകളുടെ നിർമാണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിശ്ചിത വലുപ്പത്തിലുള്ള അച്ചുകളിൽ യന്ത്രസഹായത്തോടെ കോൺക്രീറ്റ് നിറച്ചാണ് ടെട്രാപോഡുകൾ വാർത്തെടുക്കുന്നത്. ഇതിനകം നിർമിച്ച ടെട്രാപോഡുകൾ അഴിമുഖത്തിനു സമീപം നിരത്തിവെച്ചിട്ടുണ്ട്. എന്നാൽ ഇവ പുലിമുട്ടുകളിൽ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ല.

പദ്ധതിക്ക് ആവശ്യമായ എണ്ണത്തിലും അളവിലുമുള്ള ടെട്രാപോഡുകളുടെ നിർമാണം പൂർത്തിയായ ശേഷമായിരിക്കും സ്ഥാപിക്കൽ ആരംഭിക്കുക. ആദ്യം വലിയ പാറക്കല്ലുകൾ ഉപയോഗിച്ച് ഉറപ്പുള്ള അടിത്തറ ഒരുക്കും. അതിനു മുകളിലായിരിക്കും ടെട്രാപോഡുകൾ ക്രമീകരിച്ച് സ്ഥാപിക്കുകയെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം അധികൃതർ അറിയിച്ചു.

നവീകരണത്തിനായി എത്തിക്കുന്ന പാറക്കല്ലുകളുടെ ഭാരം കൃത്യമായി പരിശോധിക്കുന്നതിനായി അഴിമുഖത്തിനു സമീപം വെയിങ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പുലിമുട്ടുകളുടെ നീളം വർധിപ്പിക്കാൻ പദ്ധതിയില്ല. പകരം അവയുടെ നിലവിലെ ഘടന കൂടുതൽ കരുത്തുറ്റതാക്കുന്നതിനാണ് മുൻഗണന.

ഇതോടൊപ്പം പുലിമുട്ടുകളുടെ മുകൾഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ നിരപ്പാക്കും. ഇപ്പോൾ കടലിലേക്ക് മുനപോലെ കൂർത്തുനിൽക്കുന്ന ഇരു പുലിമുട്ടുകളുടെയും അഗ്രഭാഗത്തും മാറ്റം വരുത്തും. കടലിലേക്ക് തള്ളിനിൽക്കുന്ന ഈ ഭാഗം ‘യു’ ആകൃതിയിൽ ക്രമീകരിച്ച് കൂടുതൽ ശക്തിപ്പെടുത്താനാണ് പദ്ധതി. നവീകരണം പൂർത്തിയാകുന്നതോടെ ചേറ്റുവ അഴിമുഖത്തെ രണ്ടു പുലിമുട്ടുകൾക്കും കൂടുതൽ കരുത്തും സുരക്ഷയും ലഭിക്കുമെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പ്രതീക്ഷ.

 

Leave a Comment

More News