പ്രകോപനപരമായ മുദ്രാവാക്യം: പിഎഫ്‌ഐ റാലിയിൽ പങ്കെടുത്ത കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പരിശീലിപ്പിച്ചതായി റിമാന്റ് റിപ്പോര്‍ട്ട്

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ആൺകുട്ടിയുടെ വീഡിയോ ക്ലിപ്പ് പുറത്തുവന്ന് നാല് ദിവസത്തിന് ശേഷം, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്.

ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസിന് കുട്ടിയെ പ്രതിയായി ഹാജരാക്കാൻ കഴിയില്ലെങ്കിലും, അത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുകയും പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ ഉപദേഷ്ടാക്കൾക്കെതിരെ കേസെടുക്കാം. വ്യക്തമായും, സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളും ഉൾപ്പെടാൻ സാധ്യതയുണ്ട്. കുട്ടി എവിടെയാണ് എന്നതുപോലുള്ള കാര്യങ്ങളും, പിഎഫ്‌ഐയുടെ ഏതെങ്കിലും കുട്ടികളുടെ സംഘടനയിൽ അംഗമാണോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) സി.എച്ച്. നാഗരാജു പറഞ്ഞു.

മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ് പ്രാഥമിക റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.

അതേസമയം പോപുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് വിവരം. ഈ കുട്ടിയെ കണ്ടെത്താനായി പൊലീസ് സ്ഥലത്തെത്തി. റാലിയിൽ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താൻ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News