മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കലാണ് സ്വപ്ന സുരേഷിന്റെ ലക്ഷ്യം; കള്ളക്കഥകള്‍ക്ക് അല്പായുസ്സ് മാത്രം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, രാഷ്ട്രീയ അസ്ഥിരതയാണ് ഗൂഢാലോചനക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

ഗൂഢാലോചന സർക്കാർ അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തൽ പുറത്തുവന്ന അതേ ദിവസം തന്നെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത് ഇതിന് തെളിവാണ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കലാപം പടർത്തുകയാണ് ലക്ഷ്യം. കഥയുണ്ടാക്കുന്നവർക്ക് എന്തും പറയാം. ഇത്തരം സംഭവങ്ങൾക്ക് ആയുസ്സ് കുറവാണ്. പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമേയുള്ളൂ.

സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് വിഷയം വീണ്ടും ഉന്നയിക്കുന്നത്. സ്വപ്ന സുരേഷ് 164 പ്രകാരമുള്ള മൊഴി വെളിപ്പെടുത്തുന്നത് അസാധാരണമായ ഒരു പ്രവൃത്തിയാണ്. സ്വപ്‌ന നൽകിയ മൊഴിയിൽ വൈരുധ്യമുണ്ട്. ഓരോ ഘട്ടത്തിലും ഓരോ മൊഴി നൽകുന്നു. അവരുടെ മൊഴി എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് ചിന്തിക്കണം. മുഖ്യമന്ത്രിയുടെ രാജിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം.

എന്നാൽ കള്ളക്കഥകൾക്ക് മുന്നിൽ ഇടതുമുന്നണി തല കുനിക്കില്ല. സർക്കാരിനെ രക്ഷിക്കാൻ ജനങ്ങൾ അണിനിരക്കണം. അതിനാവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ വിജിലൻസ് മുന്നറിയിപ്പില്ലാതെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിജിലൻസിന് അവരുടേതായ നടപടികളുണ്ട്. അത് തടയാനാകില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

വിജിലൻസ് ആക്ട് ഉപയോഗിച്ച് വിജിലൻസിന് ഇടപെടാം. സരിത്തിന് ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട കേസുള്ളതിനാൽ അതിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് കടത്തുന്നത് താനാണെന്ന ഷാജ് കിരണിന്‍റെ ആരോപണം അദ്ദേഹം തള്ളി. കമല ഇന്‍റര്‍നീഷണൽ പേലൊരു കഥയാണ് ഇതും.

താന്‍ ചികിത്സയ്ക്കായി പലതവണ അമേരിക്കയിൽ പോയിട്ടുണ്ട്. ചെലവ് താന്‍ തന്നെയാണ് വഹിച്ചിട്ടുള്ളത്. ഷാജി കിരണിനെ തനിക്ക് അറിയില്ലെന്നും കോടിയേരി പറഞ്ഞു. “സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ പാർട്ടിക്ക് ആശങ്കയില്ല. ഏത് ഏജൻസിയും ഏത് തരത്തിലുള്ള അന്വേഷണവും നടത്തട്ടെ. പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ല. എല്ലാം വരുന്നിടത്ത് വെച്ച് കാണാം എവിടെ നിന്നാണ് വരുന്നതെന്ന് നോക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

Print Friendly, PDF & Email

Leave a Comment

More News