കൂടുതൽ അന്വേഷണമില്ല; ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന് കോടതി

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന് തിരുവനന്തപുരം സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്‌കറിന്റെ പിതാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്. സിബിഐ റിപ്പോർട്ട് തള്ളി കൂടുതൽ അന്വേഷണം നടത്തണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകട കാരണമെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കുറ്റാരോപിതനായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിന് കോടതിയിൽ ഹാജരാകാൻ സിജെഎം കോടതി നിർദേശിച്ചു. കാർ അപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തി. കാർ ഓടിച്ചിരുന്ന അർജുനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സാക്ഷിയായി രംഗത്തെത്തിയ സോബിക്കെതിരെയും കേസെടുത്തു.

തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമമായുണ്ടാക്കിയ തെളിവുകൾ ഹാജരാക്കിയതിനുമാണ് കേസ്. 132 സാക്ഷി മൊഴികളും 100 രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കോടതിയെ സമീപിച്ചത്. വാഹനത്തില്‍ നിന്നും കണ്ടെത്തിയ ബാലഭാസ്‌കറിന്റെ മൊബൈല്‍ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛന്റെ പ്രധാന ആരോപണം.

ബാലഭാസ്‌കറിന്റെ മരണശേഷം ഈ ഫോൺ ഉപയോഗിച്ച പ്രകാശൻ തമ്പിയാണ് അപകടത്തിന് പിന്നിലെന്നാണ് മറ്റൊരു ആരോപണം. എന്നാൽ, ഈ ഫോണുകൾ വിശദമായി പരിശോധിച്ചതായി സിബിഐ കോടതിയെ അറിയിച്ചു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്.

2018 സെപ്റ്റംബർ 25നായിരുന്നു അപകടം. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അർജുനന് കാര്യമായ പരിക്കേറ്റിരുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News