സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും: സോളിഡാരിറ്റി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കുന്നതിനാണ് സഹായിക്കുകയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സുഹൈബ് സി.ടി.ഘട്ടം ഘട്ടമായി മദ്യഉപഭോഗം കുറക്കുമെന്നുള്ളത് തങ്ങളുടെ നയമായി പ്രഖ്യാപിക്കുകയും പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്ത ഇടതുപക്ഷം മദ്യത്തിന്‍റെ വ്യാപനത്തിന് സഹായകരമാകുന്ന തീരുമാനങ്ങളെടുക്കുന്നത് ജനങ്ങളോടുള്ള കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഘട്ടം ഘട്ടമായി മദ്യത്തിന്‍റെ ഉപഭോഗം കുറക്കാനുള്ള നടപടികള്‍ക്കുപകരം സംസ്ഥാനത്ത് പുതിയ മദ്യ നയത്തിന്‍റെ ഭാഗമായി ലഹരി പാനീയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിലും, രാസ ലഹരിയുടെ ഉറവിടം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഉദാര നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മദ്യമൊഴുക്കുന്നത്. സാമ്പത്തിക പരാധീനതകളെ മറികടക്കാനുള്ള ചെപ്പടിവിദ്യയുടെ ഭാഗമായി അടിക്കടി മദ്യത്തിന്‍റെ ലഭ്യത വര്‍ദ്ധിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേരത്തിന്‍റെ കുടുംബ-സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News