നാദ് അല്‍ ഹമര്‍ മാള്‍ തുറന്നു; ഉപഭോക്താക്കള്‍ക്കായി മികച്ച വിലക്കിഴിവ്

നാദ് അല്‍ ഹമര്‍ മാളിലെ 24-ാമത് ശാഖ തുറന്നതിനോട് അനുബന്ധിച്ച് യൂണിയന്‍ കോപ് അഞ്ചു ദിവസത്തെ ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും.

ദുബൈ: യൂണിയന്‍ കോപിന്റെ ദുബൈയിലെ നാദ് അല്‍ ഹമര്‍ ഏരിയയിലുള്ള മാള്‍ തുറന്നു. ഹൈപ്പര്‍മാര്‍ക്കറ്റും 43 കടകളും ഉള്‍പ്പെടുന്ന മാളിന് 169,007 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കോഓപ്പറേറ്റീവിന്റെ ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതിയില്‍പ്പെട്ടതാണ് പുതിയ മാള്‍. പുതിയ മാള്‍ കൂടി തുറന്നതോടെ ദുബൈയില്‍ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളുടെ എണ്ണം 24 ആയി.

യൂണിയന്‍ കോപിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസി, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, എന്നിവര്‍ ചേര്‍ന്നാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. ഡിവിഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍, യൂണിയന്‍ കോപിലെ നിരവധി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നാദ് അല്‍ ഹമര്‍ മാളിലെ 24-ാമത് ശാഖ തുറന്നതിനോട് അനുബന്ധിച്ച് യൂണിയന്‍ കോപ് അഞ്ചു ദിവസത്തെ ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളുന്ന ഡിസ്‌കൗണ്ട് ഓഫറില്‍ വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ഉയര്‍ന്ന നിലവാരമുള്ള മികച്ച ഉല്‍പ്പന്നങ്ങളാണ് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

രാജ്യത്തെ റീട്ടെയില്‍ മേഖല സാക്ഷ്യം വഹിച്ച വികസനങ്ങളുടെ ഫലമായാണ് പുതിയ മാള്‍ തുറന്നതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസി പറഞ്ഞു. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് കൂടി കണക്കിലെടുത്താണിത്. എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും പുതിയ മാള്‍ ലക്ഷ്യമിടുന്നു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇതുവരെയില്ലാത്ത രീതിയില്‍ മികച്ച ഷോപ്പിങ് അനുഭവം നല്‍കി കൊണ്ട് സാമ്പത്തിക വികസനത്തിന് പിന്തുണ നല്‍കുകയും കോഓപ്പറേറ്റീവ് ലക്ഷ്യമാക്കുന്നു. ബിസിനസ് വികസിപ്പിക്കുകയെന്ന ആഗ്രഹവുമായാണ് കോഓപ്പറേറ്റീവ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാദ് അല്‍ ഹമറിലെ പുതിയ മാളിന്റെ ആരംഭത്തോടെ ദുബൈയിലുടനീളം വ്യപിച്ചിട്ടുള്ള യൂണിയന്‍ കോപ് ശാഖകളുടെ എണ്ണം 24 ആയതായി സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. മികച്ച എഞ്ചിനീയറിങ് നിലവാരവും അന്താരാഷ്ട്ര ആര്‍ക്കിടെക്ചറല്‍ ഡിസൈനുകളും ഉള്‍പ്പെടുത്തിയാണ് മാള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത, സവിശേഷമായ ഷോപ്പിങ് അനുഭവമാണ് ലഭിക്കുന്നത്. ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ എല്ലാ വിഭാഗം ആളുകളുടെയും, പ്രത്യേകിച്ച് നാദ് അല്‍ ഹമറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും.

ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി കൂടുതല്‍ സ്ഥലങ്ങളിലേക്ക് യൂണിയന്‍ കോപ് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി സിഇഒ കൂട്ടിച്ചേര്‍ത്തു. പുതിയ ശാഖകളും കൊമേഴ്‌സ്യല്‍ സെന്ററുകളും തുറക്കുന്നതിലൂടെ സ്റ്റോക്ക് അനുപാതം ഉയര്‍ത്താനും എല്ലാ പ്രാദേശിക, അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളും ഉന്നത നിലവാരത്തിലും മിതമായ വിലയിലും ദുബൈയിലെ താമസക്കാരിലേക്ക് എത്തിക്കാനുമാണ് യൂണിയന്‍ കോപിന്റെ ലക്ഷ്യം. പുതിയ മാളിലെ എല്ലാ കടകളും റെക്കോര്‍ഡ് സമയത്തിലാണ് വാടകയ്ക്ക് നല്‍കാനായതെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി മാള്‍ വിഭാഗത്തില്‍പ്പെടുന്ന പുതിയ മാളിന്റെ 100 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 169,007 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം. 117,349 ചതുരശ്ര അടി സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. ഗ്രൗണ്ട് ഫ്‌ലോറും ഒന്നാം നിലയും ഉള്‍പ്പെടെ ആകെ രണ്ടു നിലകളാണ് ഉള്ളത്. ഗ്രൗണ്ട് ഫ്‌ലോറില്‍ 26 കടകളും മൂന്ന് കിയോസ്‌കുകളും ഉണ്ട്. ഒന്നാം നിലയില്‍ 17 കടകളാണ് ഉള്ളത്. ആകെ 21,331 ചതുരശ്ര അടി കൊമേഴ്‌സ്യല്‍ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാല് കിയോസ്കുകളുമുണ്ട്. 42,943 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന യൂണിയന്‍ കോപ് ഹൈപ്പര്‍മാര്‍ക്കറ്റും ഒന്നാം നിലയിലുണ്ട്. ഔട്ട്‌ഡോര്‍ പാര്‍ക്കിങ് സ്‌പേസിന് പുറമെ 157 പാര്‍ക്കിങ് സ്‌പേസുകളും മാളിലുണ്ട്. രാവിലെ 6.30 മുതല്‍ രാത്രി രണ്ടു മണി വരെയാണ് മാളിന്‍റെ പ്രവര്‍ത്തന സമയം.

Print Friendly, PDF & Email

Leave a Comment

More News