ഇലന്തൂരിലെ ഇരട്ട നരബലി: വീട്ടു വളപ്പില്‍ നിന്ന് എല്ലിന്‍ കഷ്ണം കണ്ടെടുത്തു

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പറമ്പില്‍ നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തു. ഇത് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ അസ്ഥി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള മായ, മർഫി എന്നീ പോലീസ് നായ്ക്കളെയാണ് വീട്ടുവളപ്പിൽ പരിശോധനയ്ക്ക് കൊണ്ടുവന്നത്. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ടവയാണ്. മായയും മർഫിയും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ്.

40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക്‌ കഴിവുണ്ട്‌. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക്‌ കഴിയും. നരബലി കേസില്‍ മായയുടെയും മര്‍ഫിയുടെയും സഹായം ഏറെ നിര്‍ണായകമാണ്‌.

നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലവും പൊലീസ് നായ മണം പിടിച്ച സ്ഥലവും മണ്ണ് ഇളകിയ സ്ഥലവും അന്വേഷണ സംഘം കുഴിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നട്ടുപിടിപ്പിച്ച ചെമ്പക തൈയും പോലീസ് പിഴുതെറിഞ്ഞ് അവിടെ അടയാളപ്പെടുത്തി. ഇന്ന് ഉച്ചയോടെ മൂന്ന് പ്രതികളെയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

വീടിനു ചുറ്റും ആളുകൾ തടിച്ചുകൂടി. പോലീസ് പരിശോധനയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തമ്മിൽ കൂടിയാലോചിച്ച ശേഷമായിരുന്നു പരിശോധന.

സംസ്ഥാന സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: നരബലി സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനോട്‌ റിപ്പോര്‍ട്ട്‌ തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കും പൊലീസ്‌ ഡിജിപിക്കും നോട്ടിസ്‌ അയച്ചിരിക്കുകയാണ്‌. നരബലി കേസന്വേഷണത്തിന്റെ തല്‍സ്ഥിതി വിവരം, ഇരയായ സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നതില്‍ അടക്കം നാലാഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Print Friendly, PDF & Email

Leave a Comment

More News