ഹിമാചലിൽ കോൺഗ്രസ് കുതിപ്പ്; കടുത്ത പോരാട്ടമുള്ള മണ്ഡലങ്ങളിൽ തിളക്കമാര്‍ന്ന നേരിയ ഭൂരിപക്ഷം

ഹിമാചൽ പ്രദേശിലെ വോട്ടര്‍മാര്‍ പതിവ് തെറ്റിച്ചില്ല. 1985 മുതൽ ഒരു പാർട്ടിക്കും ഭരണത്തുടര്‍ച്ച നൽകിയിട്ടില്ലാത്ത സംസ്ഥാനം ഇത്തവണയും അത് തന്നെയാണ് പിന്തുടര്‍ന്നത്. 40 സീറ്റുകളുടെ ആധിപത്യത്തോടെയാണ് കോൺഗ്രസ് ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ മണ്ഡലം പിടിച്ചെടുക്കുകയും നേരിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുകയും ചെയ്‌ത ഹിമാചലിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി.

നേരിയ ഭൂരിപക്ഷത്തിലെങ്കിലും കടുത്ത പോരാട്ടം നടന്ന മൂന്ന് മണ്ഡലങ്ങളിലെ വിജയം പാർട്ടിക്ക് ആത്മവിശ്വാസം നൽകും. ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് ഭോരഞ്ച് മണ്ഡലം.

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റാണ് ഭോരഞ്ജ് നിയോജക മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ്‌കുമാര്‍ ബിജെപിയുടെ ഡോ.അനില്‍ ധിമാനെ പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തത്. സുരേഷ് കുമാറിന് ആകെ 24,779 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അനില്‍ ധിമാന് നേടാനായത് 24,719 വോട്ടുകളാണ്. വെറും 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ജയം. 2017 ല്‍ 6892 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി ഇത്തവണ കോൺഗ്രസിന്റെ പ്രതിരോധത്തില്‍ തകർന്നു. 27,961 വോട്ടുകള്‍ നേടിയായിരുന്നു അന്ന് ബിജെപിയുടെ കമലേഷ് കുമാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് കുമാറിനെ പരാജയപ്പെടുത്തിയത്.

ഹിമാചലിലെ സിര്‍മൗര്‍ ജില്ലയിലെ മണ്ഡലമായ ഷില്ലായി ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും ഇത്തവണയും കോണ്‍ഗ്രസിന് നിലനിര്‍ത്താനായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ 32,093 വോട്ട് നേടിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്. അതേസമയം ബിജെപിയുടെ ബല്‍ദേവ് സിങ് നേടിയത് 31,711 വോട്ടുകളാണ്. 382 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4125 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്താണ് കോണ്‍ഗ്രസിന് ഇത്തവണ ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ച് കയറേണ്ടി വന്നത്. 29,171 വോട്ടുകള്‍ നേടിയായിരുന്നു ഹര്‍ഷവര്‍ധന്‍ ചൗഹാന്റെ അന്നത്തെ ജയം. ബിജെപി ഇത്തവണ വോട്ട് വര്‍ദ്ധിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.

ഹമീർപൂർ ജില്ലയിലെ സുജൻപൂർ ആണ് കോൺഗ്രസ് നേരിയ ഭൂരിപക്ഷം നിലനിർത്തിയ മറ്റൊരു മണ്ഡലം. കോൺഗ്രസ് സ്ഥാനാർത്ഥി രജീന്ദർ സിംഗ് 27,679 വോട്ടുകൾക്ക് ബിജെപിയെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി രജീന്ദർ സിംഗ് റാണ 27,280 വോട്ടുകൾ നേടി. കേവലം 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ഹമീർപൂർ മണ്ഡലം നിലനിർത്തിയത്.

Print Friendly, PDF & Email

Leave a Comment

More News