ആശ്രിത നിയമനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള എൻജിഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ തെളിയിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിലെത്തിയവർ ഏഴാം വർഷമായിട്ടും അതിന് തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ്. യുഡിഎഫ് സര്‍ക്കാറിന്‍റെ ഭരണകാലത്ത് മുഴുവന്‍ ആശ്രിതര്‍ക്കും ജോലി നല്‍കിയിരുന്നു. എന്നാൽ ഒരു വർഷത്തിനകം ജോലി ലഭിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി വാങ്ങണമെന്ന സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല. ഓരോ വകുപ്പിലെയും ആകെ ഒഴിവുകളിൽ 5 എണ്ണം മാത്രമേ ആശ്രിത നിയമനത്തിന് മാറ്റി വെയ്ക്കേണ്ടത്.

ഒഴിവുകളുണ്ടെങ്കിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കുന്നതിനാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്. ഒഴിവുകൾ വരുന്നതനുസരിച്ച് ഇവ ക്രമീകരിക്കും.

തൊഴിലാളി പ്രേമം നടിക്കുന്ന ഭരണകൂടം തൊഴിലാളി വിരുദ്ധനയങ്ങളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. 2021 മുതലുള്ള 11 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്ത കിട്ടുമ്പോഴും കേരളത്തിലെ ജീവനക്കാർ ആനുകൂല്യങ്ങൾക്കായി നിരന്തരം പ്രക്ഷോഭത്തിലാണ്. വർഷങ്ങളായി ലഭിച്ച് കൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

പങ്കാളിത്ത പെൻഷൻ തെളിയിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്‌ദാനം നൽകി അധികാരത്തിൽ എത്തിയവർ ഏഴാം വർഷവും അതിന് തയ്യാറായിട്ടില്ല. പുനപരിശോധന കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണാതെ കിടക്കുകയാണ്. ഇന്ത്യയിൽ ഭരിക്കുന്ന സർക്കാരുകൾ പങ്കാളിത്ത പെൻഷൻ നൽകുന്നു. എന്നാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുകയാണ്.

പങ്കാളിത്ത പെൻഷൻകാരെ വഞ്ചിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം. മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിൽ വരുത്താൻ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

അഴിമതിയിൽ മുങ്ങിയ ഇടത് സർക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന് കേരള എൻ ജി ഒ അസോസിയേഷൻ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവിരുദ്ധത മുഖമുദ്രയാക്കിയ ഒരു സർക്കാറാണിത്. അതിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കാളിത്ത പെൻഷൻ അനുവദിക്കുക, ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ആശ്രിത നിയമ സംവിധാനം സംരക്ഷിക്കുക, ബഫർ സോൺ പ്രശ്നത്തിൽ മലയോര ജനതയെ സംരക്ഷിക്കുക, പെട്രോളിയം പാചക വാതക വില വർദ്ധിപ്പിക്കുക, സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, 12 ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുക തുടങ്ങിയ നിരവധി പ്രമേയങ്ങൾ സംസ്ഥാന കൗണ്‍സില്‍ പാസാക്കി.

Print Friendly, PDF & Email

Leave a Comment

More News