യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യമൻ തലസ്ഥാനമായ സനായിൽ ഹൂത്തി മിലിഷ്യ പിൻവലിച്ചതായി സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് തിങ്കളാഴ്ച (ജൂലൈ 28, 2025) അറിയിച്ചു.
എന്നാല്‍, കേസ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ ഈ സംഭവ വികാസങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഒമർ ബിൻ ഹാഫിസ് നിയമിച്ച യെമൻ പണ്ഡിതരുടെ ഒരു സംഘം, കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ അഭ്യർത്ഥനപ്രകാരം, അന്താരാഷ്ട്ര നയതന്ത്രജ്ഞരുമായി ചേർന്ന് ഒരു കരാറിൽ മധ്യസ്ഥത വഹിച്ചതായും, അതിന്റെ ഫലമായി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനമുണ്ടായതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
യെമനിലെ ആക്ടിവിസ്റ്റും തലാൽ മഹ്ദിയുടെ നീതിക്കായുള്ള ആക്ഷന്‍ കൗൺസിൽ വക്താവുമായ സർഹാൻ ഷംസാൻ അൽ വിസ്വാബി തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ കാന്തപുരത്തിന്റെ അവകാശവാദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
മതപണ്ഡിതരുടെ ശക്തമായ ഇടപെടൽ മൂലം വധശിക്ഷ ഒഴിവാക്കപ്പെട്ടുവെന്ന് വിശ്വാബി തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു. ഇനി നിമിഷ പ്രിയയ്ക്ക് ജയിൽ മോചനമോ ജീവപര്യന്തം തടവോ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വധശിക്ഷ ഇളവ് ചെയ്തതിനെത്തുടർന്ന്, നിമിഷ പ്രിയയുടെ വിധി ഇപ്പോൾ രണ്ട് സാധ്യതകൾക്കിടയിലാണ്: ജീവപര്യന്തം തടവ് അനുഭവിക്കുക അല്ലെങ്കിൽ രക്തപ്പണമായി നൽകിയാൽ മോചിപ്പിക്കുക .
അതേസമയം, നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകുന്ന കാര്യത്തിൽ ഇരയുടെ കുടുംബം സമവായത്തിലെത്താത്തതിനാൽ കേസ് സങ്കീർണ്ണമാണെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ അവകാശവാദം സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. മാത്രമല്ല, കേസ് കേരളത്തിലെ ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഒരു രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നുവെന്നും, വധശിക്ഷ മാറ്റിവച്ചതിന്റെ ക്രെഡിറ്റ് ഇരു കക്ഷികളും പ്രോക്സികൾ വഴി ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്നും അവർ സൂചന നൽകി.
ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു യെമന്‍ കോടതിയുടെ ഉത്തരവ്. എന്നാല്‍, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് ശിക്ഷ താൽക്കാലികമായി നീട്ടിവച്ചിരുന്നു. എന്നാല്‍, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാർത്തയെ തള്ളാതെയും, തൻ്റെ സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. എന്നാല്‍, അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടല്‍ മൂലം വധശിക്ഷ ഒഴിവാക്കാൻ തലാലിൻ്റെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ സമ്മതിച്ചതോടെയാണ് ഇപ്പോള്‍ ശിക്ഷ ഒഴിവായതെന്നാണ് സൂചന.
കൊല്ലപ്പെട്ട തലാലിൻ്റെ അടുത്ത ബന്ധുക്കൾ, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യെമൻ ശൂറാ കൗൺസിലിൻ്റെ പ്രതിനിധിയും സൂഫി പണ്ഡിതനുമായ ഹബീബ് ഉമറിൻ്റെ നിർദേശപ്രകാരം തലാലിൻ്റെ കുടുംബവുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഹബീബ് ഉമറിൻ്റെ പ്രതിനിധി കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയാണ് കഴിഞ്ഞ 16-ന് നടത്താൻ നിശ്ചയിച്ച വധശിക്ഷ മാറ്റി വച്ചത്.
2017-ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം നടന്നത്.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് ഒരു ക്ലിനിക്ക് തുടങ്ങാനും തീരുമാനിക്കുകയും ചെയ്തു.
യെമനില്‍ ക്ലിനിക് തുടങ്ങണമെങ്കില്‍ ഒരു യെമന്‍ പൗരന്റെ മേല്‍വിലാസത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് വിജയിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. നിമിഷപ്രിയയുടെ പാസ്പോര്‍ട്ട് മഹ്ദി കൈക്കലാക്കിയെന്നു മാത്രമല്ല കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണവും തട്ടിയെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്കിയ നിമിഷപ്രിയയെ മഹ്ദി ദേഹോപദ്രവം ഏല്പിക്കാന് തുടങ്ങി. ജീവന് അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന് എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
