കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുന്നതായി ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ചെറുവത്തൂരിലെ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ പരിസരത്താണ് കോളേജ് ആരംഭിക്കുക. എം. രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിനെ ഇതിനായി നോഡൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർത്ഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും – മന്ത്രി പറഞ്ഞു.
ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസസ്, റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് ആരംഭിക്കുന്ന കോഴ്‌സുകൾ. ഈ കോഴ്‌സുകൾ സമയബന്ധിതമായി ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ് നോഡൽ ഓഫീസറുടെ ചുമതല.
ടെക്‌നിക്കൽ ഹൈസ്‌കൂൾ കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നിലവിൽ നിർദ്ദേശിക്കപ്പെട്ട കോഴ്‌സുകൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, കാസർഗോഡ് വികസന പാക്കേജിൽ നിന്ന് ഇതിനായി ഫണ്ട് ലഭ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും എംഎൽഎ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പിആര്‍ഡി, കേരള സര്‍ക്കാര്‍
