തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 2025-26 സാമ്പത്തിക വർഷത്തിൽ 275.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലുള്ള സ്കൂളുകളുടെ നവീകരണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി ഈ തുക ഉപയോഗിക്കും. 147 സെക്കൻഡറി സ്കൂളുകളുടെ വികസനത്തിനായി 165.45 കോടി രൂപയും 46 ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 41.86 കോടി രൂപയും അനുവദിച്ചു. ഇതോടൊപ്പം, 19 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 9.58 കോടി രൂപയും 19 സ്കൂളുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 3.47 കോടി രൂപയും അനുവദിച്ചു.
പൈതൃക സ്കൂളുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നൽ നൽകി, ചരിത്രപ്രാധാന്യമുള്ള 4 സ്കൂളുകൾക്കായി 3.79 കോടി രൂപ മാറ്റിവച്ചു. ബജറ്റിൽ അനുവദിച്ച വിവിധ പ്രവർത്തനങ്ങൾക്കായി 28 സ്കൂളുകൾക്ക് 37.10 കോടി രൂപയും 31 സ്കൂളുകൾ ഭിന്നശേഷി സൗഹൃദ സ്കൂളുകളായി രൂപകൽപ്പന ചെയ്യുന്നതിന് 3.77 കോടി രൂപയും അനുവദിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതവും സൗഹൃദപരവുമായ പഠന അന്തരീക്ഷം നൽകുന്നതിനുമുള്ള ഒരു മാർഗനിർദേശമാണ് ഈ പദ്ധതികൾ.
14 ജില്ലകളിലെയും സ്കൂളുകൾക്ക് ആവശ്യമായ ഫർണിച്ചറുകൾ, ലാബ് ഉപകരണങ്ങൾ, കായിക ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ മുതലായവ വാങ്ങുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ ഉയർന്ന നിലവാരമുള്ള വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണിത്.
