ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എസ് പി വെങ്കിടേഷ് ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
1955 മാർച്ച് 5 ന് തമിഴ്നാട്ടിലാണ് വെങ്കിടേഷ് ജനിച്ചത്. 1971 ൽ സംഗീത സംവിധായകൻ വിജയ് ഭാസ്കറിനൊപ്പം സിനിമകളിൽ ഗിറ്റാർ വായിക്കാൻ തുടങ്ങി. 1975 ൽ കന്നഡ സിനിമയിൽ അസിസ്റ്റന്റ് സംഗീത സംവിധായകനായി സ്വയം സ്ഥാപിച്ച വെങ്കിടേഷ് 1981 ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983 ൽ മലയാള സംഗീതത്തിൽ സജീവമായി. 90 കളിൽ വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി.
1985-ൽ ജനകീയ കോടതി എന്ന ചിത്രത്തിലൂടെയാണ് വെങ്കിടേഷ് സംഗീത സംവിധായകനായി മലയാള ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ പേര് ശ്രദ്ധിക്കാൻ തുടങ്ങിയത്. അക്കാലത്ത്, ചിത്രത്തോടൊപ്പം, ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ശ്രദ്ധ നേടി.
വഴിയോര കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർകഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കിലുക്കം, മിന്നാരം, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. 1993ൽ പൈതൃകം, ജനം എന്നീ ചിത്രങ്ങളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
