സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; യുട്ടാ സംസ്ഥാനത്തു യുവാവിന് തടവുശിക്ഷ

യുട്ടാ :അമേരിക്കയിലെ യുട്ടാ  സംസ്ഥാനത്തു വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ പീറ്റേഴ്സണ്  കോടതി തടവുശിക്ഷ വിധിച്ചു. ഗാവിൻ പീറ്റേഴ്സൺ എന്ന ബാലൻ 2024 ജൂലൈയിലാണ് മരിച്ചത്.

വെറും തറയിൽ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിൻ. ഭക്ഷണവും വെള്ളവും നൽകാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സെപ്സിസ് (Sepsis) ബാധിച്ചാണ് കുട്ടി മരിച്ചത്.

കുട്ടിയെ നിരീക്ഷിക്കാൻ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഫോണുകളിൽ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഇവർ നടത്തിയ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തു.

ചൈൽഡ് അബ്യൂസ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ടൈലറിന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസിൽ ശിക്ഷ ലഭിച്ചിരുന്നു.

ടൈലറിന് മാനസികമായ വെല്ലുവിളികൾ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, 2020 മുതൽ കൊലപാതകത്തിൽ ഇയാൾ സജീവ പങ്കാളിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തന്റെ 31 വർഷത്തെ കരിയറിലെ ഏറ്റവും പ്രയാസകരമായ കേസുകളിൽ ഒന്നാണിതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.

Leave a Comment

More News