കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് പറയപ്പെടുന്ന ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഇന്ന് നടന്ന കോളേജ് മാനേജ്മെന്റ് യോഗത്തില്‍ തീരുമാനമായി. എന്നാല്‍, കോളേജ് മാനേജ്മെന്റ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കോളേജിലെ ഓറൽ പാത്തോളജി വിഭാഗം അദ്ധ്യാപകനും മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുമ്പുതന്നെ, ക്ലാസ് മുറിക്കുള്ളിൽ റാമിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. നിതിൻ ആത്മഹത്യ ചെയ്തതിന് ശേഷം, വകുപ്പ് മേധാവിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തിയ സാഹചര്യം കണക്കിലെടുത്താണ് ഡോ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം കുറ്റാരോപിതയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് യോഗം അഭിപ്രായപ്പെട്ടു. ഡോ. റാമും ഡോ. സംഗീതയും നിലവിൽ സസ്പെൻഷനിലാണ്. അതോടൊപ്പം ഇരുവരും ഒളിവിലുമാണ്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഡോ. റാമിനെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ആത്മഹത്യാ പ്രേരണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കണ്ണൂരിലെ പാലായ്ക്ക് സമീപമുള്ള ഡോ. റാമിന്റെ ദന്ത ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്കിന് മുന്നിൽ ‘ക്ലോസ്ഡ്’ എന്ന ബോർഡ് വെച്ചിട്ടുണ്ട്.
