ശസ്ത്രക്രിയയ്ക്കിടെ മാറി അവയവം നീക്കം ചെയ്തു;ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഡോക്ടർ പിടിയിൽ

ഫ്ലോറിഡ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ അവയവം മാറി നീക്കം ചെയ്ത് മരണത്തിന് കാരണക്കാരനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തോമസ് ഷാക്നോവ്സ്കി (44) എന്ന ഡോക്ടറെ അദ്ദേഹം ലിഫ്റ്റ്  ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഫ്ലോറിഡ പോലീസ് പിടികൂടിയത്.

2024 ഓഗസ്റ്റിൽ വില്യം ബ്രയാൻ (70) എന്ന രോഗിയുടെ പ്ലീഹ  നീക്കം ചെയ്യുന്നതിന് പകരം ഡോക്ടർ അബദ്ധത്തിൽ കരൾ  നീക്കം ചെയ്തു. ഇതേത്തുടർന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും രോഗി ഓപ്പറേഷൻ ടേബിളിൽ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

നീക്കം ചെയ്ത കരളിന് ഏകദേശം രണ്ട് കിലോയോളം തൂക്കമുണ്ടായിരുന്നു. എന്നാൽ ഇത് പ്ലീഹ തന്നെയാണെന്ന് ഡോക്ടർ അന്ന് തെറ്റായി അവകാശപ്പെട്ടിരുന്നു. സാധാരണഗതിയിൽ പ്ലീഹയ്ക്ക് 150 ഗ്രാമിൽ താഴെ മാത്രമേ തൂക്കം ഉണ്ടാകാറുള്ളൂ.

കഴിഞ്ഞ ഏപ്രിൽ 13-ന് വിനോദസഞ്ചാരികളായ യാത്രക്കാരുമായി കാറിൽ പോകുമ്പോഴാണ് തോമസിനെ പോലീസ് വളഞ്ഞത്. തോക്ക് ചൂണ്ടി പോലീസ് കാർ തടഞ്ഞപ്പോൾ തങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്ന് കരുതിയെന്ന് യാത്രക്കാർ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ഡോക്ടറെ ലിഫ്റ്റ് പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്താക്കി. “ഇനി മുതൽ ഞങ്ങൾ ഊബർ മാത്രമേ ഉപയോഗിക്കൂ” എന്ന് യാത്രക്കാർ തമാശയായി പ്രതികരിക്കുകയും ചെയ്തു.

നേരത്തെ തന്നെ മെഡിക്കൽ ലൈസൻസ് റദ്ദാക്കപ്പെട്ട തോമസിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാം. മുൻപും മറ്റൊരു ശസ്ത്രക്രിയയിലെ പിഴവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിയമനടപടികൾ നിലവിലുണ്ട്.

Leave a Comment

More News