ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ലാത്ത ഓർഡിനൻസുകളിൽ ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാതെ നിലപാടെടുത്തതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ഓർഡിനൻസുകളിൽ നിയമനിർമ്മാണം നടത്താനാണ് സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. 10 ദിവസത്തെ സമ്മേളനമാണ് നിയമ നിര്‍മാണത്തിനായി തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാകും നിയമസഭ സമ്മേളനം വിളിക്കുക. സമ്മേളനം വിളിക്കുന്നതിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നാണ് ചട്ടം. സ്‌പീക്കറോട് കൂടി ആലോചിച്ച ശേഷമാകും തീയതി തീരുമാനിക്കുക. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം എന്ന തീരുമാനത്തിലെത്തിയത്. ഓര്‍ഡിനന്‍സുകളില്‍ നിയമനിര്‍മാണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. കൂടുതൽ തർക്കങ്ങളിലേക്ക് നീങ്ങാതെ വിഷയം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒക്ടോബറിൽ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ അസാധാരണ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഇന്ന് ഹൈക്കോടതി പരിഗണനയ്ക്കെടുക്കും

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി ആർ രവിയാണ് ഹർജി പരിഗണിക്കുന്നത്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവിലൂടെ ബാങ്കിൽ ടോക്കൺ വഴിയുള്ള നിക്ഷേപം തിരികെ നൽകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. എന്നാൽ, അടിയന്തരാവശ്യക്കാർക്ക് പണം നിക്ഷേപകര്‍ക്ക് നൽകണമെന്നും വിഷയം കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പണം എങ്ങനെ തിരികെ നൽകാനാകുമെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (11.08.2022) ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.

തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം, കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഏകദേശം 230 ഓളം പേരെ പരിശോധിക്കുകയും, നിരവധി പേർക്ക് കണ്ണട കൊടുക്കുകയും, 22 പേരെ തിമിര ശസ്ത്രക്രിയക്കായി തിരുനൽവേലി കണ്ണാശുപത്രിയിലേക്കു കൊണ്ട് പോകുകയും ചെയ്തു. തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ടി.എൽ, സെക്രട്ടറി ഷിബു കുമാർ, ട്രെഷറർ ശരത്, പ്രോഗ്രാം കൺവീനർ അബീഷ് , ഡോ. ആതിര, ഡോ. ശ്രീജ, കോ ഓഡിനേറ്റർ ഹേമചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിത്‌ കുമാർ , അശോക കുമാർ , ഷീബ അബീഷ്, ശ്യാംദാസ്, അഭിലാഷ്, ഷിജു, കൃഷ്ണകുമാർ, ശാന്തിനി, ലൈലാമണി…

ഒടുവിൽ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചു പൂട്ടിച്ചു; വീട്ടിൽ വ്യാജമദ്യം വിറ്റതിന് ബിന്ദുവിനെയും മക്കളെയും അറസ്റ്റ് ചെയ്തു

കൊല്ലം: വീട്ടില്‍ വ്യാജ മദ്യം വിറ്റതിന് കൊല്ലം ശൂരനാട് നോർത്ത് വില്ലേജിലെ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചുപൂട്ടിച്ചു. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇടപ്പനയം മുറിയില്‍ ജനാർദ്ദനന്റെ ഭാര്യ സിന്ധു എന്ന ബിന്ദു ജനാർദ്ദനനും മക്കളുമാണ് ഇടപ്പനയത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സിന്ധു വീട്ടിൽ “സുന്ദരി ബാർ” എന്ന സമാന്തര ബാർ നടത്തിയിരുന്നു. സംഭവത്തിൽ മകൾ അമ്മുവും മകൻ അപ്പുവും ഉൾപ്പെടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് നോർത്ത് വില്ലേജിൽ എക്‌സൈസ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഇവരുടെ വീട്ടിൽ നിന്ന് പത്ത് ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി. വീട്ടിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിന്ധുവിന്റെ മകൾ അമ്മുവിന്റെ രാഷ്ട്രീയ പിന്തുണയുടെ മറവിലാണ് മദ്യക്കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പരിശോധനക്ക് എത്തിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ ചാറ്റിലൂടെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച വ്ലോഗറെ അറസ്റ്റു ചെയ്തു

എറണാകുളം: സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച യൂട്യൂബ് വ്ലോഗര്‍ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പെൺകുട്ടിയും വ്ലോഗറും തമ്മിലുള്ള വീഡിയോ ചാറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്സൈസ് ഇയ്യാളെ കണ്ടെത്തിയത്. തുടർന്ന് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ സൂക്ഷിച്ചിരുന്ന കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. യുട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കാട്ടൂർ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ എക്സൈസ് നിയമനടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

സമരാവേശത്തിന്റെ ഓര്‍മ്മയില്‍ തൃക്കരിപ്പൂർ പഴയ റെയിൽവേ സ്റ്റേഷൻ

കാസര്‍ഗോഡ്: 1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പു സത്യഗ്രഹത്തിൽ ടി.എസ്. തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ.മാധവൻ എന്നിവർ പങ്കെടുത്ത ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേളപ്പനും, പി. കൃഷ്ണപിള്ളയും കാസർകോട് എത്തി. തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് സമരക്കാർക്കൊപ്പം നേതാക്കൾ മാർച്ച്‌ നടത്തി പരസ്യമായി ഉപ്പ് വിൽപന നടത്തുകയും ചെയ്തു. വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു. തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യ സമര വേദിയായിരുന്ന പഴയ കെട്ടിടം പൊളിക്കാതെ സംരക്ഷിക്കാൻ റെയിൽവേ ഒരുങ്ങി. 1916 ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടം പണിതപ്പോൾ ഈ പഴയ കെട്ടിടം റെയിൽവേ ജീവനക്കാർക്ക് വിശ്രമമുറിയായി ഇപ്പോഴും ഉപയോഗിക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദത്തിനെതിരെ സമാധാന പ്രതിജ്ഞ: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്തുടനീളം ശക്തിപ്രാപിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതും ജനസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഭീകരവാദത്തിനെതിരെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ സമാധാന പ്രതിജ്ഞയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് വിവിധ സ്ഥലങ്ങളില്‍ സമാധാന പ്രതിജ്ഞാ പരിപാടികള്‍ നടത്തുന്നത്. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ കീഴിലുള്ള 14 റീജിയണല്‍ കൗണ്‍സിലുകള്‍, വിവിധ രൂപതകള്‍, കത്തോലിക്കാസംഘടനകള്‍ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളും സമാധാനപ്രതിജ്ഞയില്‍ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് ഭരണഘടനാപരമായി ഭാരതപൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നിരിക്കെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ രാജ്യത്തു വളരാന്‍ അനുവദിക്കാനാവില്ലെന്നും ദേശസ്‌നേഹവും സമാധാനവും ഈ മണ്ണില്‍…

മുട്ടയിടാൻ ഒഴുക്കിനെതിരെ നീന്തുന്ന മത്സ്യങ്ങളുടെ ‘ദേശാടനം’: ശൂലാപ്പ് കാവിലെ അപൂര്‍‌വ്വ ദൃശ്യം

കണ്ണൂർ: ഒഴുക്കിനെതിരെ നീന്തി മത്സ്യങ്ങള്‍ പ്രജനനത്തിനായി മലകയറുന്നത് കേട്ടിട്ടുണ്ടോ..?. കണ്ണൂരിലെ ചീമേനിയിൽ അങ്ങനെയൊന്ന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. ഇത് മത്സ്യങ്ങളുടെ പ്രാദേശിക കുടിയേറ്റമാണ്. എഴുത്തുകാരൻ അംബികാസുതൻ മങ്ങാട്ട് തന്റെ ‘രണ്ട് മത്സ്യങ്ങൾ’ എന്ന കഥയിൽ ശൂലപ്പ് കാവിലെ ഈ ‘ദേശാടന പ്രതിഭാസം’ പരാമർശിക്കുന്നുണ്ട്. ചീമേനിയിലെ കുന്നിൻ മുകളിലാണ് ശൂലാപ്പ് കാവ് സ്ഥിതി ചെയ്യുന്നത്. കായലിൽ നിന്ന് പുഴകളിലൂടെയും അരുവികളിലൂടെയും മുട്ടയിടാൻ മത്സ്യങ്ങൾ ശൂലാപ് കാവിൽ എത്തുന്നു. ഇവിടെ നിന്നുമാണ് കവ്വായി പുഴയുടെ ഒരു പ്രധാന പോഷക പ്രവാഹത്തിൻ്റെ ഉത്‌ഭവം. ആ നീർച്ചാലിലൂടെയാണ് കായലിൽ നിന്നും പുഴ വഴി നെടുംചൂരി മീനുകൾ ഇവിടെ മുട്ടയിടാനെത്തുന്നത്. ഇടവപ്പാതിയുടെ തുടക്കത്തിൽ പുതുവെള്ളത്തിൽ ഒഴുക്കിനെതിരെ നീന്തിയാണ് ഇവ കുന്നുകയറുന്നത്. കാവിലെ കാടുകളിലെ ജലാശയങ്ങളിൽ മുട്ടയിട്ട് ഇവ തിരിച്ചു പോകും. വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ അൽപ്പം വലുതായാൽ അമ്മമാർ വന്ന വഴിയേ തിരിച്ചു പോകും. ഇത്തരത്തിൽ…

വണ്ടിപ്പെരിയാറിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്താനായില്ല: രക്ഷാസംഘം തിരച്ചിൽ അവസാനിപ്പിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്‌ച പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയെ കണ്ടെത്താനായില്ല. അതേത്തുടർന്ന് രക്ഷാപ്രവർത്തകർ തിരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങൾ സംയുക്തമായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് ദിവസമായി തിരച്ചിൽ ആരംഭിച്ചിട്ട്. ഞായറാഴ്‌ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി, അധികൃതരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പീരുമേട് തഹസിൽദാർ വിജയലാൽ കെ.എസ് അറിയിച്ചു. വെള്ളിയാഴ്‌ചയാണ്‌ ഗ്രാമ്പി സ്വദേശിയായ കുട്ടിയെ ഒഴുക്കിൽപ്പെട്ട്‌ കാണാതായത്‌. പിതാവ് മാധവനും അമ്മ ഷൈലയ്ക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ കവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.