മേപ്പയൂരിൽ മാതൃസദനത്തിനു ശിലാന്യാസം; സേവാഭാരതിയോടൊപ്പം കൈകോർക്കാൻ മന്ത്രയും

കോഴിക്കോട് മേപ്പയ്യൂർ മഠത്തും ഭാഗത്ത് ആതുരരും അശരണരും നിരാലംബരുമായ അമ്മമാർക്ക് വേണ്ടി നിർമ്മിക്കുന്ന മാതൃസദനത്തിൻ്റെ ശിലാസ്ഥാപന കർമ്മവും നിർമാണ നിധി സമർപ്പണവും കൊളത്തൂർ അദ്വൈതാ ശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ, കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി സുമേധാമൃത ചൈതന്യയുടെയും മറ്റ് മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു.

മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ കോഴിക്കോടുള്ള മേപ്പയൂരിൽ കുടുംബ സ്വത്തായി കിട്ടിയ സ്ഥലം സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന “മാതൃസദനം” എന്ന പദ്ധതിക്കായി വിട്ടു കൊടുത്ത ഭൂമിയിലാണ് മാതൃ സദനം വരുന്നത്. സേവാഭാരതിക്കൊപ്പം കൈകോർത്തുകൊണ്ട് മന്ത്രയും (മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) അതിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയാവും.

മാതൃസദനം എന്ന സങ്കല്പം തികച്ചും ദു:ഖകരമാണെങ്കിലും ആധുനിക കാലത്ത് മാതൃസദനത്തിൻ്റെ ആവശ്യകത ഊന്നി പറഞ്ഞ ചിദാനന്ദപുരി സ്വാമികൾ ഒരിക്കലും വൃദ്ധമാതാക്കളെ ഉപേക്ഷിക്കാനുള്ള ഇടത്താവളമാകരുത് ഇത്തരം സദനങ്ങളെന്ന് ഓർമ്മപ്പെടുത്തി.

മാതൃസദനം നിർമ്മാണ സമിതി ചെയർമാനും ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ അജിത്ത് കുമാർ സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃസദന നിർമ്മാണ നിധി സമർപ്പണം സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള മഹനീയ വ്യക്തിത്വങ്ങൾ നിർവ്വഹിച്ചു.

വിജയൻ ശ്രീനിലയം, മജീദ് ഉസ്താദ് വടകര, ഗീത ഐക്യമഠം, അശോകൻ പി.പി, രാജൻ പറമ്പാട്ട്, രാജീവൻ ആയടത്തിൽ, രതീഷ് അമൃതപുരി എന്നിവർ ആശംസകൾ അർപ്പിച്ചു. സുരേഷ് മാതൃകൃപ സ്വാഗതവും രാജഗോപാൽ അഭിരാമം നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News