മലയാള വായനയിലെ വഴിമുടക്കികൾ: കാരൂർ സോമൻ, ലണ്ടൻ

മലയാള മണ്ണിൽ ജൂൺ 19 വായനാ ദിനമാചരിക്കുന്നു. മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ. പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു വളർത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകൾ വിരിയുന്നതു പോലെ മലകളും, കുന്നുകളും, പുഴകളും താണ്ടി കേരളത്തിൽ വായനശാലകളുണ്ടായത്. ആ നിലാവ് തൊട്ടുണർത്തിയ വായന ഇന്നെവിടെ? വായനയിൽ നിന്ന് നമ്മുടെ കുട്ടികൾ വഴിതെറ്റിപോകുന്നത് എന്തുകൊണ്ടാണ്? അവരെ നേർവഴിക്ക് നടത്താൻ നേർരേഖ വരച്ചിടാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നുണ്ടോ?

മാതൃഭാഷയെ ആഴത്തിൽ കാണുന്ന ഭരണകൂടങ്ങൾക്ക് മാത്രമേ വായനയെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കു. അവരുടെ സഹായത്തിന് തലച്ചോറുള്ള എഴുത്തുകാർ വേണം. ഈ കൂട്ടരുടെ ശരീര ഭാഷയിൽ നിന്ന് ഒരു മലയാളി വായിച്ചെടുക്കുന്നത് മാതൃഭാഷയെ മാനസികമായി സംഘർഷഭരിതമാക്കുന്നു. ഭാഷയുടെ സൗന്ദര്യം ആവിഷ്‌ക്കരിക്കുന്ന സാഹിത്യകാരനും ഭരണകർത്താവും ഒരേ മണിപീഠങ്ങളിൽ നിന്നുകൊണ്ട് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നു. ഈ സങ്കുചിത ചിന്തയാണ് മലയാള ഭാഷയെ ദുരന്തത്തി ലേക്ക് നയിക്കുന്നത്. ഭാഷയിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന മൂല്യബോധ ചൂഷണം ആരും ഗൗരവമായി എടുത്തിട്ടില്ല. ഭാഷാസ്രോതസ്സിനുള്ളിലെ അന്തർവാഹിനിയായി പ്രവർത്തിക്കേണ്ടവരാണ് സർഗ്ഗപ്രതിഭകൾ. കേരളത്തിലും വിദേശത്തും ബുദ്ധിജീവികൾ പോലും മൗനികളാണ്. അവരുടെ മനോഭാവം അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകുമെന്നാണ്. മാതൃഭാഷയുടെ അന്തർലീനമായ സാധ്യതകളെ ലോകമെങ്ങുമെത്തിക്കാ നാണ് ശ്രമിക്കേണ്ടത് അല്ലാതെ രാഷ്ട്രീയ താല്പര്യങ്ങൾക്കും കൊട്ടിഘോഷിക്കപ്പെടുന്ന കുറെ പരിപാടിക ൾക്കും നിറം കൊടുത്തു വാർത്തയാക്കുകയല്ല വേണ്ടത്. ഇങ്ങനെ പോയാൽ വായന മുരടിക്കും മലയാള ഭാഷക്ക് സാർവ്വത്രികമായ പ്രചാരം ലഭിക്കില്ല. വിദേശ രാജ്യങ്ങളിലെ എത്ര മലയാളി കുട്ടികൾക്ക് മലയാളം വായിക്കാനറിയാം?

വായന ഒരിക്കലും പൂർണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയിൽക്കൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാൻ വളരെ സഹായിക്കുക മാത്രമല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ രംഗത്ത് നമ്മൾ എത്ര മികവുള്ളവരായാലും നമ്മുടെ മനസ്സിൽ ആഴത്തിൽ വേരുറക്കുന്നതാണ് വായന. അത് ആർജ്ജിച്ചെടുത്തവരാണ് നമ്മൾ കണ്ടിട്ടുള്ള മഹാന്മാർ. ചിന്തകനായ കൺഫ്യൂഷ്യസ് പറയുന്നു.’ചിന്ത കൂടാതെയുള്ള പഠനം നിഷ്ഫലമാണ്.പഠനം കൂടാതെ യുള്ള ചിന്ത അപകടകരവും. തെറ്റുകളിൽ വീഴാതിരിക്കുന്നതിലല്ല വീഴ്ച്ചയിൽ നിന്ന് എഴുന്നേൽക്കുന്നതി ലാണ് മനുഷ്യന്റെ മഹത്വം’. ഈ ചിന്താശകലങ്ങൾ നമുക്ക് തരുന്നത് വായനയാണ്. അതുകൊണ്ടാണ് ചിന്തകനായ പ്ലേറ്റോ പറഞ്ഞത് ‘തങ്ങൾക്ക് മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി, അനീതികളെപ്പറ്റി ആധികാരികമായി എഴുതുന്നവരാണ് സർഗ്ഗ സാഹിത്യകാരന്മാർ, കവികൾ.

ജൂൺ-19 പി.എൻ.പണിക്കർ വായിച്ചുവളരാൻ നമ്മെ പഠിപ്പിച്ചത് നാം കാട്ടികൂട്ടുന്ന അറിവില്ലായ്മ, സാമൂഹിക രംഗത്തെ പാപ്പരത്വം കണ്ടുകൊണ്ടാണ്. മാർച്ച് ഒന്ന് 1909-ൽ നിലംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ, മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമമേനോൻ ഇങ്ങനെ നല്ല നല്ല പിതാക്കന്മാരുടെ പാതകളാണ് നമ്മൾ പിന്തുടരുന്നത്. പി.എൻ.പണിക്കർ ഗ്രന്ഥശാല ആരംഭിക്കുന്നത് 1945-ലാണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ‘വായിച്ചു വളരുക. അറിവ് നേടാനാണ് നാം വായിക്കുന്നത്’. ജൂൺ-19, 1995-ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോൾ 6000-ത്തിലധികം ഗ്രന്ഥശാലകൾ കേരളത്തിലെങ്ങും അദ്ദേഹംവഴി ഉടലെടുത്തു. മുപ്പത്തിരണ്ട് വർഷങ്ങൾ ഗ്രന്ഥശാല സംഘത്തിന്റെ സെക്രട്ടറിയായിരിന്നു. പിന്നീടത് കേരളസർക്കാർ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയുള്ളത് കൊൽക്കത്തയിലെ ആലി പ്പൂരിലാണ്. കേരളത്തിലാകമാനം ഒരു വിപ്ലവകരമായ സാമുഹ്യ സാംസ്‌ക്കാരിക മാറ്റമാണ് ഗ്രന്ഥശാലകൾ വഴി അദ്ദേഹമുണ്ടാക്കിയത്. 1975-ൽ യുനെസ്‌കോയുടെ ‘കൃപസ്‌കയ പുരസ്‌ക്കാരം’ ലഭിച്ചു.2004-ൽ കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ പേരിൽ അഞ്ചു രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനെ അറിവിന്റെ മൂല്യബോധത്തിൽ വളർത്തിക്കൊണ്ടുവരാൻ തറക്കല്ലിട്ടവരാണ് നമ്മുടെ ആദിമ സർഗ്ഗപ്രതിഭകളായ വ്യാസമഹർഷി, വാല്മികിമഹർഷി തുടങ്ങിയവർ. ഇന്ന് ഇന്ത്യയുടെ മുക്കിലും മൂലയിലും എഴുത്തും വായനയുമില്ലത്ത ജനകോടികൾ ജീവിക്കുന്നു. മനുഷ്യമനസ്സിന്റെ ചാലക ശക്തിയാണ് വായന എന്നറിഞ്ഞിട്ടും ഇന്ത്യയുടെ ആത്മാവിനെ വരിഞ്ഞുമുറുക്കി ബോധപൂർവ്വം പാവങ്ങളെ അറിവില്ലായ്മയുടെ പടുകുഴിയിലേക്ക് ഭരണകൂടങ്ങൾ തള്ളിവിടുന്നു. മനുഷ്യമനസ്സിന്റെ പ്രേരണകൾ ആത്മാവിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. അവർ യാഥാർഥ്യത്തിലേക്ക് സഞ്ചരിക്കുമെന്നറിഞ്ഞിട്ടാണ് അവർക്ക് മതിയായ വായന സാഹചര്യങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാത്തത്. അറിവുള്ളവരായാൽ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ മാത്രമല്ല ജാതിമതരാഷ്ട്രിയം കൂട്ടിക്കുഴച്ചുള്ള കച്ചവട ജനാധിപത്യവും അവസാനിക്കും. ഈ കൂട്ടരേ പാടി പുകഴ്ത്തുന്ന എഴുത്തുകാർക്ക് പ്രതിഫലവും കിട്ടുന്നുണ്ട്. അവരുടെ കർത്തവ്യബോധം മതരാഷ്ട്രീയ പ്രമാണിമാർക്ക് പണയം വെച്ചിരിക്കുന്നു. സത്യം പറയുന്നവന് അപകീർത്തി, ഭീഷണി, വെടിയുണ്ടകൾ ലഭിക്കുന്ന കാലമാണല്ലോ.

വായനയെ ഹൃദയത്തോടെ ചേർത്ത് പിടിച്ചു ജീവിക്കുന്നവരാണ് ബ്രിട്ടീഷു്കാർ. അതിന് അടിത്തറ യിട്ടത് 1066-1087-ൽ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. സമൂഹത്തിൽ എഴുത്തും വായനയും അദ്ദേഹം നിർബന്ധമാക്കി. അതാണ് ബ്രിട്ടന്റെ ഓരോ കോണിലും ലൈബ്രറികൾ കാണാൻ സാധിക്കുന്നത്. ലോകമെങ്ങും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വളർത്തുന്നതിൽ രാജകുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്. രാജകുടുംബത്തിൽ നിന്ന് തന്നെ പല സാമൂഹ്യവിഷയങ്ങളെ കോർത്തിണക്കിയുള്ള ആദ്യ പുസ്തകം ‘ഡോമസ് ഡോ ഡേ’ പുസ്തകം പുറത്തിറങ്ങി. മാത്രവുമല്ല ബ്രിട്ടീഷ് അധിനതയിലുള്ള എല്ലാ രാജ്യങ്ങളോടും കർശനമായി അറിയിച്ചു. ‘ഇറങ്ങുന്ന ആദ്യ പുസ്തകം ഇംഗ്ലണ്ടിന് നൽകണം’.അങ്ങനെയാണ് ലോകത്തു് മുൻനിരയിൽ നിൽക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയിൽ നമ്മുടെ മഹാഭാരതവും, രാമായണവും, മലയാളിയുടെ താളിയോല ഗ്രന്ധങ്ങളും ഇന്ദുലേഖയൊക്കെ എനിക്കും കാണാൻ സാധിച്ചത്. ആ പൂർവ്വപിതാക്കന്മാരുടെ പാത ഇന്നത്തെ ഭരണകൂടങ്ങളും പിന്തുടരുന്നു. ഒരു സമൂഹത്തിന്റെ വളർച്ചയിൽ പ്രധാനപങ്കുള്ളവരാണ് ഭാഷാ രംഗത്തുള്ള സർഗ്ഗപ്രതിഭകൾ. ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നുവെന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന ഹെൻഡ്രി എട്ടാമൻ രാജാവിനെ പഠിച്ചാൽ മതി. നമ്മുടെ ജവഹർലാൽ നെഹ്‌റു പഠിച്ച കേംബ്രിഡ്ജ് ഡ്രിനിറ്റി കോളേജ് സ്ഥാപിച്ചത് ഈ രാജാവാണ്. ലോകത്തു് ആദ്യമായി പാവപ്പെട്ട കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാതെ പഠിപ്പിച്ചു. അത് പല രാജ്യങ്ങൾക്കും മാതൃകയായി മാറി. ആ കുട്ടത്തിൽ ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു. ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിച്ച മഹാനായ ഐസക്ക് ന്യൂട്ടൻ. ലൈബ്രറി തൂത്തും തുടച്ചുമാണ് അദ്ദേഹം ചിലവിനുള്ള കാശുണ്ടാക്കിയത്. അവധി ദിനങ്ങളിൽ ഇവിടെ വന്നിരുന്ന് ധാരാളം വായിക്കുമായിരിന്നു. നമ്മുടെ എത്ര കുട്ടികൾക്ക് ഇതിന് സാധിക്കുന്നു? നമ്മുടെ സ്‌കൂളുകൾ, വായനശാലകൾ വഴി കുട്ടികൾക്ക് പുസ്തകം ദാനമായി കൊടുത്താൽ വായനയിലവർ ധനമുള്ളവരായി മാറും. വായന ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ്. മലയാളി വായനാദിനം ആചരിക്കുമ്പോൾ മലയാളിയുടെ വായന എത്രമാത്രം വികാസം പ്രാപിച്ചുവെന്ന് അഴിച്ചു പെറുക്കി അരിച്ചരിച്ചു പരിശോധിക്കുന്നത് നല്ലതാണ്. അത് വിശദീകരിക്കാനും വിശകലനം ചെയ്യാനും വായനയുടെ പുതിയ ദർശനതലങ്ങൾ നൽകാനും സാംസ്‌ക്കാരിക വകുപ്പ് തായ്യാറാകണം. അത് ഉയർത്തിക്കാട്ടാതെ വായനയെ ചൈതന്യധന്യമാക്കാൻ സാധിക്കില്ല.

ഒരു ദേശത്തിന്റെ വളർച്ചയും സാമൂഹ്യ സാംസ്‌ക്കാരിക പുരോഗതിയും കൈവരിക്കുന്നത് അറിവിലൂടെയാണ്. ആ അറിവ് കേരളം നേടിയിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. അതിന് നമ്മുടെ വായനശാലകൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഓരോ വാർഡുകളിലും ഒരു ഗ്രന്ധശാലയുണ്ടാക്കാൻ കേരള സർക്കാർ മുന്നോട്ട് വരണം. മുൻപുണ്ടായിരുന്ന വായനാശീലം യൗവ്വനക്കാരിൽ കുറഞ്ഞതുമൂലം നമ്മുടെ നാട്ടിൽ ജാതിമത ചിന്തകൾ,അന്ധത,അനീതി, അഴിമതി, വർഗ്ഗീയത, പണാധിപത്യം, അധികാരചൂഷണം തുടങ്ങിയ ധാരാളം ജീർണ്ണതകൾ കാണുന്നുണ്ട്. ഇതൊക്കെ സംഭവിക്കുന്നത് വായനയുടെ കുറവും വിജ്ഞാന യാപനം ഇല്ലാത്തതുമാണ്. ജനങ്ങളെ മദ്യപന്മാരാക്കി വളർത്താതെ അറിവിൽ വളർത്തുകയാണ് വേണ്ടത്.

പുതിയ സാങ്കേതിക വിദ്യകൾ കണ്മുന്നിൽ തുറന്നിടുമ്പോൾ വായന നമ്മിൽ വികസിക്കുന്നുണ്ടോ എന്നൊരു ചോദ്യമുയരുന്നുണ്ട്. സാഹിത്യ സൃഷ്ടികൾ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സമൂഹത്തിൽ ചൂഴ്ന്നു നിൽക്കുന്ന ധാരാളം തിന്മകളുണ്ട്. ആ കൂട്ടരേ നശ്ശിപ്പിക്കാൻ മൂർച്ചയേറിയ ആയുധം ലോകചരിത്രത്തിൽ സാഹിത്യമാണ്. ലോകത്തുണ്ടായ വിപ്ലവങ്ങൾ അതിനുദാഹരണങ്ങളാണ്. ആധുനികത അവകാശപ്പെടുന്നവർക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ആധുനികത്വത്തിന്റെ ചൈതന്യമുള്ള സൃഷ്ടികൾ ഇന്നല്ല ഇതിന് മുൻപും മലയാള ഭാഷക്ക് ലഭിച്ചിട്ടുണ്ട്. അത് ചൂഷണം, ഹിംസ, അനീതി, അന്ധതക്കെതിരെയുള്ള പോരാട്ടമായിരിന്നു.

പൗരാണികാലത്തായാലും ആധുനിക കാലത്തായാലും ആധുനികരായാലും അത്യാധുനികരായാലും ഒരു വ്യക്തിയുടെ മാഹാത്മ്യം നിലകൊള്ളുന്നത് അവന്റെ അറിവിലാണ്. അറിവുണ്ടാകണമെങ്കിൽ നല്ല സാഹി ത്യകൃതികൾ വായിക്കണം. ഇന്നത്തെ സ്‌കൂൾ കുട്ടികളടക്കം ഇന്റർനെറ്റിൽ നിന്ന് പകർത്തുകയാണ്. വായിച്ചു പഠിക്കേണ്ടതില്ല. ഈ വിദ്യാവിവരണത്തിലൂടെ അറിവിനെ അളന്നെടുക്കാൻ സാധിക്കുമോ? ഇതിനെയാണോ ആധുനികതയെന്ന് വിശേഷിപ്പിക്കുന്നത്?

ഇംഗ്ലീഷ് സാഹിത്യകാരനായ ക്രിസ്റ്റഫർ മോർളി പറയുന്നത്’പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്’.ഇവിടെയാണ് നമ്മുടെ ആത്മാവിനെ തട്ടിയുണർത്താൻ വായന പരസ്പ്പര സ്‌നേഹ ബഹുമാനത്തിന്റെ വക്താവായി മാറുന്നത്.കരുത്തുള്ള വാക്കുകൾ വേണമെങ്കിൽ വായന വേണം. അവർ ധീരമായ പ്രവർത്തികൾ ചെയ്യുന്നവരാണ്. നമ്മുടെ വായനയിലെ വഴിമുടക്കികളായ സിനിമ, ജാതി-മത രാഷ്ട്രീ യത്തെ തിരിച്ചറിയുക. അതിനോട് കൂട്ടിവായിക്കേണ്ടത് ഇവരൊക്കെ വായനയിലെ നായകന്മാരാണ്. ഒരിക്കൽ എം.എ.ബേബി എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വായിക്കുന്നത് എ.കെ. ആന്റണിയാണ്. അക്ഷരം, വായന സൗന്ദര്യത്തിന്റെ, അറിവിന്റെ കലവറയെന്നവർ തിരിച്ചറിയുന്നു.

Print Friendly, PDF & Email

Leave a Comment

More News