കെ സി ചിറ്റാർ നിര്യാതനായി

ഹ്യൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന കെ സി വർഗീസ് (കെ സി ചിറ്റാർ) ഹ്യൂസ്റ്റനിൽ നിര്യാതനായി. ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന കെ സി വർഗീസ് ജൂലൈ മൂന്നിന് രാവിലെ ഏഴു മണിയോടെയാണ് വിടവാങ്ങിയത്.

1990കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു കെ സി. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു.

പല സംഘടനകളിലൂടെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് കെ സി യുടെ വിടവാങ്ങലിലൂടെ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡന്റ് അനിൽ ആറന്മുള അനുസ്മരിച്ചു.

പരസ്യക്കാരുടെ പകിട്ടിൽ മയങ്ങാതെ സത്യസന്ധമായി പത്രപ്രവർത്തനം നടത്തിയ കെ സി ചിറ്റാർ എന്നെന്നും അമേരിക്കൻ മലയാളി പത്ര പ്രവർത്തകർക്ക് മാർഗദർശിയായിരുന്നതായി റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് പറഞ്ഞു.

എൺപതുകളിൽ ഹൂസ്റ്റണിലെ ആദ്യ സാഹിത്യ കൂട്ടായ്മയായ ‘കാഫി ക്ലാഷ്’ എന്ന സംഘടന മുതൽ സാഹിത്യരംഗത്തു നിറഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ച കെ സിയുടെ മരണം കുടിയേറ്റ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ് എന്ന് റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡന്റും എഴുത്തുകാരനുമായ ജോൺ മാത്യു അനുസ്മരിച്ചു.

പത്തനംതിട്ട ചിറ്റാർ കുളത്തുങ്കൽ വർഗീസ് ചാണ്ടി – അന്നമ്മ ദമ്പതികളുടെ ഇളയ പുത്രനാണ് കെ സി വർഗീസ്. റേച്ചൽ വർഗീസ് ആണ് ഭാര്യ. ടെറൽ വർഗീസ്, ജസ്റ്റിൻ വർഗീസ് എന്നിവർ മക്കളും രജനി വർഗീസ് മരുമകളും ആണ്. ജോയൽ, ഡാനിയേൽ, എസ്സായ എന്നിവർ പേരമക്കൾ.

ജൂലൈ 9 നു വൈകുന്നേരം നാലു മുതൽ ഒൻപതുവരെ സെന്റ്‌ തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ പൊതു ദർശനവും തിങ്കളാഴ്ച 8 മുതൽ 11 വരെ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും.

Print Friendly, PDF & Email

Leave a Comment

More News