മകന് വെടിയേൽക്കാതെ ചേർത്തു പിടിച്ച് പിതാവ്; മാതാപിതാക്കള്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ അനാഥനായത് രണ്ടു വയസ്സുകാരന്‍

ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കിടെയുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട മാതാപിതാക്കള്‍ രണ്ടു വയസ്സുകാരനെ ബുള്ളറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത് പിതാവ് തീര്‍ത്ത സുരക്ഷാ കവചം. രണ്ടു വയസ്സുകാരന്റെ ജീവൻ തിരികെ ലഭിച്ചെങ്കിലും പിതാവ് കെവിൻ മക്കാർത്തിയും (37), മാതാവ് ഐറിൻ മക്കാർത്തിയും (35) ക്രൂരമായി കൊല്ലപ്പെട്ടു.

അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ ചേർത്തു പിടിച്ചു കവചം തീർത്ത് പിതാവ് മരണത്തിനു കീഴടങ്ങി. കൂടെയുണ്ടായിരുന്ന മാതാവും വെടിയുണ്ടകളേറ്റു പിടഞ്ഞു മരിച്ച ഹൃദയ ഭേദകമായ രംഗങ്ങൾക്കാണ് ഹൈലാൻഡ് വെടിവെപ്പു സാക്ഷ്യം വഹിച്ചത്. മഹാമാരിക്കു ശേഷം നടന്ന ആദ്യ സ്വാതന്ത്ര്യദിന പരേഡിൽ മകനെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് കെവിനും ഐറിനും ഹൈലാൻഡ് പാർക്കിൽ എത്തിയത്.

സ്വാതന്ത്ര്യദിന റാലിക്കിടെ സ്ത്രീയുടെ വേഷം ധരിച്ചെത്തിയ യുവാവായ തോക്കുധാരി നിറയൊഴിച്ചപ്പോൾ ഏഴു മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. മുപ്പതോളം പേർ വെടിയേറ്റു ആശുപത്രിയിലുമായി. വെടിവെപ്പിൽ ആറു പേരാണ് ഇന്നലെ മരിച്ചത്. പരിക്കേറ്റ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി ഇന്നു മരണത്തിനു കീഴടങ്ങി. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോർട്ട്.

വെടിയേറ്റു നിലത്തു വീണ കെവിൻ മെക്കാർത്തിയുടെ നെഞ്ചിനു താഴെ നിന്നും രണ്ടു വയസ്സുകാരനെ എടുത്ത് തന്റെ കയ്യിൽ ഏൽപ്പിച്ചതു എന്റെ ആൺ സുഹൃത്തായിരുന്നുവെന്ന് ലോറൻ സിൽവിയ (36) പറഞ്ഞു. രണ്ടു വയസ്സുകാരനായ എയ്ഡനെ പിന്നീട് മുത്തശ്ശനും മുത്തശ്ശിയും ഏറ്റുവാങ്ങി. കുട്ടിയുടെ ഭാവിയെ കരുതി ഗോ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്. ഒരു മില്യൺ ഡോളർ ഇതിനകം ലഭിച്ചു കഴിഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News