സ്വർണക്കടത്ത് കേസ് ബംഗളൂരു കോടതിയിലേക്ക് മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചു

കൊച്ചി: കേരളത്തിലെ സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇഡിയുടെ പുതിയ നീക്കം.

“ഇപ്പോൾ, കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഈ നീക്കത്തിന്റെ പേരിൽ എനിക്ക് ഇഡിയിൽ പൂർണ വിശ്വാസമുണ്ട്. ഇവിടെ അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്ല. എന്റെ കുറ്റസമ്മത പ്രസ്താവനയിൽ ഞാൻ നൽകിയതെല്ലാം അറിയാൻ ഈ സംവിധാനം ഉപയോഗിക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ടെൻഷനിലാണ്,” ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ജൂണിൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ 164 (5) പ്രകാരം സ്വപ്ന സുരേഷ് കുറ്റസമ്മത മൊഴി നൽകിയിരുന്നു. മുൻ മന്ത്രിയും നിലവിലെ നിയമസഭാംഗവുമായ കെടി ജലീലിനെതിരായ എല്ലാ രേഖകളും വ്യാഴാഴ്ച തന്റെ അഭിഭാഷകന് സമർപ്പിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ഇഡിക്ക് ആശങ്കയുണ്ട്. അതിനാല്‍ ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.

ഇഡിയുടെ നീക്കം സുപ്രീം കോടതി അംഗീകരിച്ചാല്‍ ഇനി നടപടികള്‍ എല്ലാം ബംഗളൂരുവില്‍ നടത്താന്‍ കഴിയും. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ അവരെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാനും ഇഡിക്ക് കഴിയും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള 610/2020 നമ്പര്‍ കേസാണ് കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ പി.എസ്. സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണ് പ്രതികളായുള്ളത്.

കേസിലെ പ്രതിയായ എം. ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടുലകള്‍ ഉണ്ടാകുമോയെന്ന് സംശയിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്‌ന സുരേഷിന്റെ മൊഴി ജൂണ്‍ 22, 23 തീയതികളില്‍ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് സ്വന്തം നിലയില്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണ് പുതുതായി മൊഴി രേഖപ്പെടുത്തിയത്.

ഈ മൊഴിയില്‍ സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരെ കുറിച്ചും വഹിച്ചവരെ കുറിച്ചും അവരുടെ അടുത്ത കുടുംബ അംഗങ്ങളെ സംബന്ധിച്ചുമുള്ള ഗുരുതരമായ ചില ആരോപണങ്ങള്‍ സ്വപ്‌ന ഉന്നയിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വപ്‌നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇഡി നടപടി ആരംഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നടത്തിയ അന്വേഷണം തടസപെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഭീഷണിപ്പെടുത്തിയതിന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സെഷൻസ് കോടതിയിലെ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇഡി ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിയതുപോലുള്ള നടപടികളുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. ഇതും സ്ഥലംമാറ്റ ഹർജി നൽകാനുള്ള ഘടകമായി കണക്കാക്കപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News