സമകാലീന രാഷ്ട്രീയ പീഡനങ്ങൾ (നർമ്മ കഥ): ജയൻ വർഗീസ്

കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സിസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചുകൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്.

” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട്. എനിക്ക് നീ പുല്ലാണേടാ…വെറും പുല്ല്”

സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽ നിലത്തുറയ്‌ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്.

“നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ”

കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു ശരിക്കും ദേഷ്യം വന്നു.

” എന്താടാ നിന്റെ നാവെറങ്ങിപ്പോയോ? ഹല്ല. ലവനൊരു രാശാവ് ? ഈ കാട്ടിലൂടെ കയിലും കുത്തി നടന്ന നീ എന്നാടാ ഇത്ര വല്യ പുള്ളിയായത് ? ഫ! തെണ്ടീ! ”

രാജസിംഹൻ പിന്നെയും അതവഗണിച്ചു. പക്ഷെ, രാജ്ഞി ക്ഷമയുടെ നെല്ലിപ്പലക കണ്ടു.

“ഏവനെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളു കാര്യം” എന്നും പറഞ്‌ ചാടിയെണീറ്റ് സിംഹി മുന്നോട്ടാഞ്ഞെങ്കിലും, സിംഹം ഇടയ്ക്കു കയറി ഭാര്യയെ തടഞ്ഞു:

“വേണ്ടാഡീ…അവൻ വിവരമില്ലാത്തവനാ…പോരെങ്കിൽ പൂരെ വെള്ളവും…വല്ലതും പറഞ്ഞിട്ട് പൊക്കോട്ടെ.”

“ഫ! നാറി.” കുറുക്കൻ വിടാൻ ഭാവമില്ല.

“ഹും…..നിന്റെ ഭാര്യ എന്നെയങ്ങ് ഒലത്തും. വിടടാ അവളെ എന്റെഅടുത്തേക്ക്… ഞാനുമൊന്നു കാണട്ടെടാ നിന്റെ ചരക്കിനെ?”

ഇത്രയുമൊക്കെ കേട്ടിട്ടും ഒന്നും പറയാതെ സിംഹം തന്റെ ഇരിപ്പിടത്തിൽ അമർന്നു. പക്ഷേ, സിംഹിയുടെ കോപം ഉജ്ജ്വലിക്കുക തന്നെ ചെയ്തു.

” നിങ്ങളെന്തു നട്ടെല്ലില്ലാത്തവനാ ” (മനുഷ്യാ) എന്ന് സിംഹത്തോടും, ” നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളുകാര്യം” എന്ന് കുറുക്കനോടും പറഞ്ഞ സിംഹി അലറിക്കൊണ്ട് കുറുക്കന്റെ നേരേ പാഞ്ഞടുത്തു.

” വേണ്ടെടീ, വേണ്ടെടീ ” എന്ന സിംഹത്തിന്റെ വിളി സിംഹിയുടെ അലർച്ചയിൽ മുങ്ങിപ്പോയി.

സിംഹിയുടെ മുന്നിൽ ഇനി നിൽക്കുന്നത് ഭംഗിയല്ലന്നു തിരിച്ചറിഞ്ഞ കുറുക്കൻ ബീവറേജ് കുപ്പിയും വലിച്ചെറിഞ്ഞ് ഓട്ടം പിടിച്ചെങ്കിലും,” നിന്നെ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ?” എന്നും പറഞ്ഞുകൊണ്ട് സിംഹിയും കുറുക്കനെ പിന്തുടർന്നു.

രണ്ടു പേരും കുറേ ഓടി. ഓടുന്നതിനിടയിലും കുറുക്കൻ തന്റെ തെറി വിളി തുടരുന്നുണ്ട്. അത് മിസ്സിസ് സിംഹത്തിന്റെ ദേഷ്യം ഇരട്ടിപ്പിക്കുന്നുമുണ്ട്.

ഓടിയോടി തന്റെ മാളത്തിനു സമീപമെത്തിയ കുറുക്കൻ, സിംഹിയെ ഒന്ന് നന്നായിട്ട് കൊഞ്ഞനം കാട്ടിയിട്ട് “ശൂക്ക് ” എന്ന് മാളത്തിലേയ്‌ക്ക്‌ കയറിപ്പോയി.

“എവിടെപ്പോയാലും നിന്നെ ഞാൻ വിടാൻ പോകുന്നില്ലടാ തെണ്ടീ” പിറകേയെത്തിയ സിംഹിയും കുറുക്കന്റെ പിറകേ മാളത്തിലേയ്‌ക്ക്‌ കയറി.

” അബദ്ധായി” സിംഹി സ്വയം പറഞ്ഞു പോയി. കുറുക്കന്റെ ചെറിയ മാളത്തിൽ വലിയ സിംഹത്തിന് അങ്ങിനെ പെട്ടന്ന് കയറാൻ പറ്റില്ലല്ലോ? ഒരുവിധത്തിൽ തല അകത്തു കടന്നത് ഓർമ്മയുണ്ട്. പിന്നെ അനങ്ങാൻ പറ്റുന്നില്ല. തല അകത്തേക്ക് കയറുന്നുമില്ലാ, പുറത്തേക്ക് പോരുന്നുമില്ല. ശരിക്കും സിംഹി മാളത്തിൽ കുടുങ്ങി.

മാളത്തിന്റെ മറുവശത്തു കൂടി പുറത്തു വന്ന കുറുക്കൻ കാണുന്നത്, മാളത്തിൽ തല കുടുങ്ങി ശരിക്കും നിസ്സഹായാവസ്ഥയിലായ മിസ്സിസ് സിംഹത്തെയാണ്.

കേരളത്തിലാണല്ലോ സംഭവം നടക്കുന്നത്. അതും അമേരിക്കയെയും, ചൈനയെയും കടത്തിവെട്ടി, കടത്തിവെട്ടി, കവച്ചുവച്ചു, കവച്ചുവച് അടുത്ത ദശാബ്ദങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതും, പാൽപ്പൈതൽ മുതൽ, പട്ടട മുത്തശ്ശിക്കു വരെ പീഠനപ്പേടി മൂലം കിടന്നുറങ്ങാൻ കഴിയാത്തതും, ലോകത്തിലെ ലൈംഗിക പീഡനപരാക്രമങ്ങളുടെ ലോക ഹബ്ബായി മാറിക്കഴിഞ്ഞതുമായ ഭാരതത്തിന്റെ ഭാഗമായ കേരളത്തിൽ?

കുറുക്കൻ വിടുമോ? സമകാലീന ഭാരതീയന്റെ (എല്ലാവരുടേയുമല്ലാ എന്ന് മുൻ‌കൂർ ജാമ്യം) തനിനിറം അവനിലും ഉണരുക തന്നെ ചെയ്തു.

പിന്നെ നടന്ന കാര്യങ്ങൾ അത്രയ്ക്ക് പരസ്യമായി പറയാൻ കൊള്ളില്ല. നോർത്ത് ഇന്ത്യയിലും, കേരളത്തിലും ജീവിക്കുന്ന പത്രം വായിക്കുന്നവർക്ക് പെട്ടന്ന് മനസ്സിലാവും. അല്ലാത്തവർക്ക് വേണ്ടി പറയാം: നിയമപാലകരെ നിലത്തിരിക്കാൻ സമ്മതിക്കാതെ മഹാഭാരതത്തിലുടനീളം നടക്കുന്ന സാക്ഷാൽ പീഠനം ഇവിടെ നടക്കുകയും, അത് കഴിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെ കുറുക്കൻ അവന്റെ പാട്ടിനു പോകുകയും ചെയ്തു.

എല്ലാം കഴിഞ്ഞ് ഒരു വിധത്തില്‍ മാളത്തിൽ കുടുങ്ങിയ തലയും വലിച്ചൂരി അവശയായ സിംഹി ആടിയാടി കൊട്ടാരത്തിൽ തിരിച്ചെത്തി. നടന്ന കാര്യങ്ങൾ വേദനയോടെ ഭർത്താവിനെ അറിയിച്ചു.

ഇതെല്ലാം കേട്ടിട്ടും സിംഹം നിസ്സംഗതയോടെ നിന്നു. ദുഃഖം സഹിക്കാനാവാതെ സിംഹി പൊട്ടിക്കരഞ്ഞു.

“നിങ്ങക്കെന്താ നാവിറങ്ങിപ്പോയോ? ഒരു ഭർത്താവ്? ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടാതെ കുത്തിയിരിക്കുകയല്ലേ? ഒരു കാട്ടിലെ രാശാവ് ?”

“എടീ, അനുഭവത്തിന്റെ വെളിച്ചത്തിലാ അവനെപ്പോലുള്ളവരോട് മിണ്ടാൻ പോകരുതെന്ന് ഞാൻ നിന്നെ ഉപദേശിച്ചത്”

“അതെന്ത് അനുഭവമാ? ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. രാജാവായാൽ നട്ടെല്ല് വേണം…നട്ടെല്ല്”

“നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ലെടി. സാഹചര്യം അങ്ങനെ ആയിപ്പോയി. ഇനി നിന്നോട് ഞാനൊരു സത്യം പറയാം. ഇതിനു മുൻപ് തെറി വിളിച്ചപ്പോൾ ഞാനാ അവനെ പിടിക്കാനോടിയത്. എനിക്കും പറ്റിയെടി നിനക്ക് പറ്റിയ പോലത്തെ ഒരബദ്ധം.”

രണ്ടു പേരും പരസ്പരം നിസ്സഹായരായി നോക്കി നിന്നു. പിന്നെ മുഖത്തോടു മുഖം ചേർത്തു നിശബ്ദരായി കരഞ്ഞു എന്നാണ് കഥ.

വർത്തമാന കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗവർണർ – മുഖ്യമന്ത്രി പോരിൽ അബദ്ധത്തിൽ അകപ്പെട്ടത് ആരാണെന്ന് തീരുമാനിക്കുവാനുള്ള അവസരവും, അവകാശവും വായനക്കാർക്ക് വിടുന്നു.

 

Print Friendly, PDF & Email

Leave a Comment

More News