വിഴിഞ്ഞം സമരം: സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് മന്ത്രി; സർക്കാർ നടപടി ദുരൂഹമാണെന്ന് സമരസമിതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സംഘർഷത്തിൽ വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് നടപടിയെ ചൊല്ലി വിവാദം. സമരക്കാരെ വിമർശിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷ-ഭരണകക്ഷി നേതാക്കളും വൈദികരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി.

വിഴിഞ്ഞത്ത് കലാപമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു. സംഘർഷമുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ പൊലീസ് സംയമനം പാലിക്കുകയാണ്. ഇത് പോലീസിന്റെ ദൗർബല്യമായി കണക്കാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. സമരം ചെയ്താലും ഇല്ലെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. മത്സ്യത്തൊഴിലാളികള്‍ ബോധപൂർവം കലാപമുണ്ടാക്കുന്നവരുടെ ചട്ടുകമാകരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനാണ് ചിലരുടെ നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍, സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനുപകരം വൈദികരെ നിർവീര്യമാക്കാൻ ശ്രമിക്കുന്നുവെന്ന് സമരസമിതി കൺവീനർ യൂജിൻ പെരേര പ്രതികരിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സമ്മർദം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം സമരം ചെയ്യുന്നവർക്കെനെതിരെ പോലീസ് കേസെടുത്തിരുന്നു. യൂജിന്‍ പെരേരയും മറ്റ് വൈദികരും അടക്കം 9 പേർക്കെതിരെയാണ് കേസ്. എന്നാൽ, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നും സർക്കാർ ആസൂത്രിത നടപടിയാണിതെന്നും ഫാ. യൂജിൻ പെരേര വ്യക്തമാക്കി. ഇത്തരം നിഗൂഢമായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെകട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോ? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന ജനതയെ ഭിന്നിപ്പിലേക്കും ഏറ്റുമുട്ടലിലേക്കും എത്തിച്ചതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് കോവളം എഎല്‍എ എം. വിൻസെന്റ് ആരോപിച്ചു.

എന്നാല്‍, വിഴിഞ്ഞം സമരത്തിനെതിരെ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സമരത്തിലുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാനും, ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം. 200 കോടിക്ക് മുകളിലാണ് ഇതുവരെയുള്ള നഷ്ടമെന്നാണ് സര്‍ക്കാര്‍ വാദം.

ലത്തീന്‍ അതിരൂപത പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ലെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ കഴിഞ്ഞ ദിവസം തീരവാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു.

കനത്ത പോലീസ് കാവല്‍ നിലനില്‍ക്കെത്തന്നെ 27 ലോറികളിലായാണ് നിർമാണ സാമഗ്രികൾ എത്തിച്ചത്. എന്നാൽ, വാഹനങ്ങൾക്ക് പിക്കറ്റ് ലൈൻ കടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി വന്ന ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. പ്രതിഷേധക്കാർ ലോറിയുടെ ചില്ല് തകർത്തു. നൂറ്റമ്പത് ദിവസത്തോളമായി പ്രദേശത്ത് പദ്ധതിയുടെ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News