നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അദ്ധ്യാപകന്‍ എറിഞ്ഞു കൊന്നു; തടയാന്‍ ശ്രമിച്ച അമ്മയെ മര്‍ദ്ദിച്ചു

നാലാം ക്ലാസ് വിദ്യാർഥിയെ അദ്ധ്യാപകന്‍ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ ഗദഗ് ജില്ലയില്‍ ഹദ്‌ലി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് തിങ്കളാഴ്ച രാവിലെ 11:30ന് ദാരുണമായ സംഭവം നടന്നത്. താത്ക്കാലിക അദ്ധ്യാപകനായ 45-കാരന്‍ മുത്തപ്പ യെല്ലപ്പയാണ് കുട്ടിയെ ചട്ടുകം കൊണ്ട് അടിക്കുകയും സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയെ മ‍ര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഇവ‍ര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ‘വീഴ്ചയുടെ ആഘാതത്തിൽ കുട്ടി കൊല്ലപ്പെടുകയും, ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു അധ്യാപകനായ ശിവാനന്ദ് പാട്ടീലിനും നിസാര പരിക്കുണ്ട്, അദ്ദേഹത്തെ അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്’- പൊലീസ് സുപ്രണ്ട് ശിവപ്രകാശ് ദേവരാജു മാധ്യമങ്ങളോട് പറഞ്ഞു.

ക്രൂരമായ ആക്രമണത്തിന് ശേഷം മുത്തപ്പ ഓടി രക്ഷപ്പെട്ടെന്ന് പറയുന്നു. ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കൊലപാതകത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാണ്. എന്നാൽ, ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ധ്യാപകനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News