വിവാഹ വാഗ്ദാനം നല്‍കി റഷ്യന്‍ യുവതിയെ കേരളത്തിലെത്തിച്ചു; കാമുകന്‍ അക്രമാസക്തനായതോടെ യുവതി ഹൃദയം തകർന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച ദുബായ് വഴി സ്വന്തം രാജ്യത്തേക്ക് വിമാനം കയറിയ റഷ്യൻ യുവതിയുടെ ദുരിതം അവസാനിച്ചു.

സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പരിചയപ്പെട്ട 29 വയസ്സുള്ള തന്റെ സുഹൃത്ത് അഖിലിനൊപ്പം ഇന്ത്യയിലെത്തിയതായിരുന്നു യുവതി.

എഞ്ചിനീയറായ അഖില്‍ ദോഹയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു സോഷ്യൽ മീഡിയ സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ദോഹയില്‍ നിന്ന് ഇരുവരും നേപ്പാളിലേക്കും ഒടുവിൽ കേരളത്തിലെത്തുകയും ചെയ്തു.

വിവാഹം കഴിക്കുക എന്നതായിരുന്നു ഇവരുടെ സന്ദർശനത്തിന്റെ ലക്ഷ്യം, എന്നാൽ, അഖില്‍ പലപ്പോഴും യുവതിക്കെതിരെ അക്രമാസക്തമായതിനെ തുടർന്ന് കാര്യങ്ങൾ താളം തെറ്റി. ഇയാളുടെ പെരുമാറ്റം സഹിക്കവയ്യാതെ കഴിഞ്ഞയാഴ്ച വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ യുവതി ശ്രമിച്ചിരുന്നു.

താമസിയാതെ പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു, ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതിനിടെയാണ് യുവതി ലോക്കൽ മജിസ്‌ട്രേറ്റിന് മുന്നിൽ തന്റെ കഷ്ടപ്പാടുകൾ വിവരിച്ച് മൊഴി നൽകിയത്.

റഷ്യൻ കോൺസുലേറ്റും സംഭവത്തിൽ ഇടപെടുകയും റഷ്യയിലുള്ള യുവതിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. അവർ മകൾക്ക് മടങ്ങാൻ ടിക്കറ്റ് അയച്ചുകൊടുത്തു. ചൊവ്വാഴ്ച രാവിലെ പോലീസ് യുവതിയെ ദുബായിലേക്ക് വിമാനത്തിൽ കയറ്റി വിട്ടു. അവിടെ നിന്ന് യുവതി സ്വന്തം രാജ്യത്തേക്ക് മടങ്ങും.

വിവാഹം കഴിക്കാൻ ഒരുപാട് പ്രതീക്ഷകളോടെയാണ് താൻ വന്നതെന്നും എന്നാൽ എല്ലാം പരാജയപ്പെട്ടെന്നും അഖിലിനൊപ്പമുണ്ടായപ്പോൾ താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

യുവതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതോടെയാണ് പൊലീസ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡില്‍ കഴിയുന്ന അഖിലിനെതിരെ ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News