സുപ്രീം കോടതി വിധി ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണനിരോധനം ഒഴിവാക്കിയെന്നല്ലാതെ ബഫര്‍സോണ്‍ വിഷയത്തിലുള്ള 2023 ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യൂ ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്നതും കൃഷിചെയ്യുന്നതുമായ റവന്യൂ രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി യാതൊന്നും സുപ്രീംകോടതി വിധിയിലില്ല. സമ്പൂര്‍ണ്ണ നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണ്ണത്തിലോ കുറവുവരില്ല. ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിയിടങ്ങളിലേയ്ക്ക് ഒരു കിലോമീറ്റര്‍വരെ വ്യാപിച്ചിരിക്കുന്നത് അതേപടി തുടരുമ്പോള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഒഴിവുകള്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുകയില്ല.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രശ്‌നസങ്കീര്‍ണ്ണമായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ വിധി പ്രശ്‌നപരിഹാരമല്ല. ഈ പ്രദേശങ്ങളെ പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ 2023 ജനുവരി 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കാതെ ജനങ്ങളെ സംസ്ഥാനം കബളിപ്പിക്കുകയാണ്. 2011 ലെ പെരിയാര്‍ കടുവാസങ്കേത ബഫര്‍സോണ്‍ ഉത്തരവും പിന്‍വലിക്കപ്പെടണമെന്നും സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News