സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് ഐഎംഡി

ഇടുക്കി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കേരളത്തിന്റെ പല ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ഇടുക്കി ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തിയിട്ടുണ്ട്. സബ് ഇന്‍സ്‌പെക്‌ടര്‍ എസ്.സി കുമാവത്, എ.എസ്.ഐ അനീഷ് എസ് എന്നിവരുടെ നേതൃത്വത്തിലുളള 25 അംഗ ടീമാണ് എത്തിയിട്ടുളളത്.

അപകടഭീഷണിയായി നില്‍ക്കുന്ന മരങ്ങളുണ്ടെങ്കില്‍ അവ അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു. അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ്‌, ബോര്‍ഡ് തുടങ്ങിയവ നീക്കം ചെയ്യുകയും അല്ലാത്തവയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. റോഡുകളിലും പാലങ്ങളിലും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്യണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകാനിടയുള്ള ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി വയ്‌ക്കണം. ദുര്‍ബല മേഖലകളായി അടയാളപ്പെടുത്തിയ വിഭാഗങ്ങളെയും നദീതീരങ്ങളില്‍ താമസിക്കുന്നവരെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും ക്യാമ്പുകള്‍ സജ്ജമാക്കി മാറ്റി താമസിപ്പിക്കണം.

ഒരു കാരണവശാലും ആളുകൾ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കായി നദികൾ മുറിച്ചുകടക്കാനോ നദികളിലേക്കോ മറ്റ് ജലാശയങ്ങളിലേക്കോ പ്രവേശിക്കാനോ പാടില്ല. ഇത് തടയാൻ പോലീസ്, വനം, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്‌ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫും, ഫീല്‍ഡ് സ്റ്റാഫും ഫോണ്‍ കോളില്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഉറപ്പാക്കിയിട്ടുണ്ട്. വന്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാന്‍ സജ്ജമാണെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു.ലയങ്ങളില്‍ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ കെ.എസ്.ഇ.ബി യുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും തൊഴിലാളികള്‍ സജ്ജരാണെന്ന് ബന്ധപ്പെട്ട ഓഫിസ് മേധാവികള്‍ ഉറപ്പാക്കണമെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.

താലൂക്ക് തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ താലൂക്കിലും നോഡൽ ഓഫീസർമാരെ നിയമിച്ചതായും കളക്ടർ അറിയിച്ചു. ദേവികുളം താലൂക്ക് – ദേവികുളം സബ് കലക്‌ടര്‍, ഇടുക്കി താലൂക്ക് – ഇടുക്കി സബ് കലക്‌ടര്‍, പീരുമേട് താലൂക്ക് – കുമളി അസിസ്റ്റന്‍റ്‌ കാര്‍ഡമം സെറ്റില്‍മെന്റ് ഓഫിസര്‍, തൊടുപുഴ താലൂക്ക്- ഡെപ്യൂട്ടി കലക്‌ടര്‍ എല്‍.എ, ഉടുമ്പന്‍ചോല താലൂക്ക്- ഡെപ്യൂട്ടി കലക്‌ടര്‍ എല്‍.ആര്‍ എന്നിവരാണ് നോഡല്‍ ഓഫിസര്‍മാര്‍. യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News