സംസ്ഥാനത്ത് കനത്ത മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (ജൂലൈ 6) മഴ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 7) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, മറ്റെന്നാള്‍ (ജൂലൈ 8) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൺസൂൺ ന്യൂനമര്‍ദ്ദം സാധാരണ നിലയിൽനിന്ന് തെക്കോട്ട് നീങ്ങിയതായും തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ഒരു തീരദേശ ന്യൂനമർദ്ദം രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ പശ്ചിമ ബംഗാളിലും വടക്കൻ ഒഡീഷയിലുമാണ് ചക്രവാതച്ചുഴി. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്കും മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, വടക്കൻ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ പല ഭാഗത്തും വീടുകളിൽ ഉൾപ്പടെ വെള്ളം കയറിയിരിക്കുകയാണ്. താഴത്തങ്ങാടി, ഇല്ലിക്കൽ, കുമ്മനം, ചെങ്ങളം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്‌മനം പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. കാസർകോട് ജില്ലയിൽ കനത്ത മഴയിൽ 61 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. ബുധനാഴ്‌ച മാത്രം ജില്ലയിൽ 17 വീടുകളാണ് തകർന്നത്. കാസർകോട് താലൂക്കിൽ 10, ഹൊസ്‌ദുർഗ് താലൂക്കിൽ അഞ്ച്, മഞ്ചേശ്വരം താലൂക്കിൽ രണ്ട് എന്നിങ്ങനെയാണ് ഇന്നലെ നാശനഷ്‌ടമുണ്ടായ വീടുകളുടെ കണക്ക്.

പല ജില്ലകളിലും കടലാക്രമണവും രൂക്ഷമാണ്. അതേ സമയം, കടലാക്രമണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കടലാക്രമണം രൂക്ഷമായ പൊന്നാനിയിൽ കടൽഭിത്തി നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ ഉടൻ ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News