സാഹിത്യസാംസ്കാരിക പ്രതിഭ എബ്രഹാം തെക്കേമുറിയെ ആദരിച്ചു

മർഫി (ഡാളസ് ):നാല് പതീറ്റാണ്ടുകൾ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച  എബ്രഹാം തെക്കേമുറിയെ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ആദരിച്ചു. ടെക്സസിലെ പ്ലാനോയിൽ വിശ്രമ ജീവിതം നയിക്കുന്ന എബ്രഹാം തെക്കേമുറിക്ക്  ഐ പി സി എൻ റ്റി പ്രസിഡന്റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കൽ ,ട്രഷറർ ബെന്നി ജോൺ , തോമസ് ചിറമേൽ , പി സി മാത്യു എന്നിവർ വസതിയിൽ എത്തി ആദരം അർപ്പിച്ചു.  എബ്രഹാം തെക്കേമുറിയുടെ സ്വർണ്ണക്കുരിശ് നോവൽ  പ്രസിദ്ധീകരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷീകത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. പൂർവകാല സ്മരണകൾ പങ്കിട്ടപ്പോൾ അലതല്ലിയ ആഹ്ലാദം തെക്കേമുറിയുടെ മുഖത്തു പ്രതിഫലിച്ചത് സന്ദർശനത്തിന് എത്തിയവർക്കും അല്പമല്ലാത്ത ആനന്ദം പകർന്നുനൽകി.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സ്ഥാപക പ്രസിഡന്റ്, ലാനാ പ്രസിഡന്റ്, കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് പ്രസിഡൻറ് , കൈരളി മാസിക പത്രാധിപർ, കേരള അസോസിയേഷൻ ഓഫ് ഡാലസ് ഭാരവാഹി , ഡാളസ് മാർത്തോമാ സഭയുടെ ആരംഭകാല സംഘാടകൻ , തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹ  സേവനമനുഷ്ഠിച്ച പ്രഗൽഭനായ വ്യക്തിയാണ് ശ്രീ. എബ്രഹാം തെക്കേമുറി.

അമേരിക്കൻ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാനും , വിമർശകനുമായ   അദ്ദേഹം പറുദീസയിലെ യാത്രക്കാർ , ഗ്രീൻ കാർഡ് ,സ്വർണ്ണക്കുരിശ്, ശൂന്യമാക്കുന്ന മ്ലേച്ഛത തുടങ്ങി നിരവധി വധി സർഗാത്മക സാഹിത്യ സൃഷ്ടികളുടെ രചയിതാവാണ്.സമൂഹം ഇന്നഭിമുഘീകരിക്കുന്ന കാലികപ്രസക്തമായ  വിഷയങ്ങളെ കുറിച്ച്  വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും തൂലിക ചലിപ്പിച്ചു  അത് പ്രതിഫലിപ്പിക്കുവാൻ കഴിയാത്തതിൽ അല്പമെങ്കിലും പ്രയാസമുണ്ടെന്ന്  എബ്രഹാം തെക്കേമുറി പറഞ്ഞു. കവിതകളും ആദ്യകാല ചലച്ചിത്രഗാനങ്ങളും  സന്ദർശനത്തിന് എത്തിയവർ ആലപിച്ചത് ആസ്വാദ്യകരമായിരുന്നു.ദീർഘായുസ്സും ആയുരാരോഗ്യവും നേർന്നുകൊണ്ടാണ് എല്ലാവരും വസതിയിൽ നിന്നും പിരിഞ്ഞത്.
Print Friendly, PDF & Email

Leave a Comment

More News