പിഞ്ചുകുഞ്ഞിന്റെ മുന്നില്‍ വെച്ച് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം നടന്നത് മധ്യപ്രദേശില്‍

സാഗർ : ബസ് സ്റ്റാൻഡിൽ സ്ത്രീയെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് മധ്യപ്രദേശിലെ സാഗർ നഗരത്തിൽ വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആ സ്ത്രീ പ്രത്യക്ഷത്തിൽ വിഭ്രാന്തിയിലായിരുന്നു എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് സമീപത്ത് നിലത്ത് കിടക്കുമ്പോഴായിരുന്നു സ്ത്രീയെ വലിച്ചിഴച്ച് വടികൊണ്ട് അടിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തത്.

പ്രവീൺ റൈക്വാർ (26), വിക്കി യാദവ് (20), രാകേഷ് പ്രജാപതി (40) എന്നിവരെ ഗോപാൽഗഞ്ച് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ലോകേഷ് സിൻഹ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് റോഡിൽ പരേഡ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബസ് സ്റ്റാൻഡിലെ കാന്റീനിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു മധ്യവയസ്‌കയായ ആ സ്ത്രീ. എന്നാല്‍, അതിനിടെ എന്തോ സംഭവിച്ചെന്നും, കാന്റീനിലുണ്ടായിരുന്ന മൂന്ന് പേർ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

“ഭയ്യാ.. ഭയ്യാ…എന്നെ അടിക്കല്ലേ’ എന്ന് അവര്‍ ദയനീയമായി കരഞ്ഞിട്ടും വടികൊണ്ട് അടിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. അവരെ തല്ലരുതെന്ന് ചുറ്റുമുള്ളവർ ആവശ്യപ്പെട്ടിട്ടും മര്‍ദ്ദനം തുടര്‍ന്നു.

സ്ത്രീക്ക് മാനസികനില തെറ്റിയതായി തോന്നുന്നു എന്നും, അന്വേഷണം നടക്കുകയാണെന്നും സാഗർ പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News