മഹാരാഷ്ട്രയിലെ 14,000 സ്‌കൂളുകൾ പ്രതിസന്ധിയില്‍; സർക്കാർ തീരുമാനത്തിൽ വിദ്യാഭ്യാസ ലോകത്ത് അതൃപ്തി

മുംബൈ: മഹാരാഷ്ട്രയിൽ 20-ൽ താഴെ കുട്ടികളുള്ള സ്‌കൂളുകൾ സംയോജിപ്പിച്ച് ഗ്രൂപ്പ് സ്‌കൂളുകൾ സ്ഥാപിക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ഇത് സംബന്ധിച്ച് ഒക്‌ടോബർ 15-നകം നിർദ്ദേശം സമർപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ കമ്മീഷണർ വകുപ്പുതല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും വിദ്യാഭ്യാസ ഓഫീസർമാരോടും ഉത്തരവിട്ടു.

സംസ്ഥാനത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ 20 കുട്ടികളിൽ താഴെയുള്ള 14,783 സ്കൂളുകൾ അടച്ചുപൂട്ടുമെന്ന ഭയം വിദ്യാഭ്യാസ മേഖലയില്‍ ആശങ്കയുയര്‍ത്തുകയും ഈ സ്കൂളുകൾ അടച്ചുപൂട്ടുകയാണെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുകയും ചെയ്തു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഉയരുന്നത്.

2021-22 വർഷത്തെ കണക്കുകൾ പ്രകാരം 20 സീറ്റിൽ താഴെയുള്ള 14,783 സ്‌കൂളുകളിൽ ഒരു ലക്ഷത്തി 85,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 29,707 അദ്ധ്യാപകരാണ് ഈ സ്‌കൂളുകളിൽ ജോലി ചെയ്യുന്നത്. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളെ എത്തിക്കുന്നതിനാണ് സർക്കാർ ഈ സ്കൂളുകൾ ആരംഭിച്ചത്. വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ അനുസരിച്ച്, ഈ സ്കൂളുകളെ ഗ്രൂപ്പ് സ്കൂളുകളാക്കി മാറ്റണം. ഈ തീരുമാനത്തെ പിന്തുണച്ച്, ഗ്രൂപ്പ് സ്കൂളുകൾ വഴി വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും കായികം, സംഗീതം, കല എന്നിവയിലെ അദ്ധ്യാപകരെ ലഭ്യമാക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

വിദ്യാർഥികൾക്ക് സ്‌കൂളിൽ പോകാൻ സർക്കാർ ഫണ്ടിൽ നിന്നോ സിഎസ്ആർ ഫണ്ടിൽ നിന്നോ തുക ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ കമ്മിഷണറുടെ കത്തിൽ പറയുന്നു. ഉപമുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗ്രൂപ്പ് സ്കൂളുകൾ വികസിപ്പിക്കാൻ നിർദേശം നൽകിയതായും കത്തിൽ പറയുന്നു.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്, നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലും അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിലും സ്‌കൂളുകൾ നൽകേണ്ടത് സർക്കാരിന്റെ അടിസ്ഥാന കടമയാണ്. എന്നാൽ, ലാഭം കൊയ്യാൻ എൻറോൾമെന്റ് കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടുകയും ഗ്രൂപ്പ് സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സാർവത്രികമാക്കാൻ, വിദ്യാഭ്യാസ വിചക്ഷണർ ആദ്യം ഗ്രാമങ്ങളിൽ എത്താൻ ശ്രമിച്ചു. എന്നാൽ, ഇതിന് തികച്ചും വിരുദ്ധമായാണ് ഇപ്പോഴത്തെ നടപടി നടപ്പാക്കുന്നത്. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്ന് സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അസോസിയേഷൻ സംസ്ഥാന വക്താവ് മഹേന്ദ്ര ഗൺപുലെ ആവശ്യപ്പെട്ടു.

ഈ പുതിയ പദ്ധതി മൂലം ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ള ജില്ലാ പരിഷത്തിന്റെ എല്ലാ സ്‌കൂളുകളും അടച്ചിടുകയും ഒരു സ്‌കൂൾ മാത്രം പ്രവർത്തനക്ഷമമാവുകയും ചെയ്യും. സ്‌കൂൾ അകലെയായതിനാൽ സുരക്ഷാ കാരണങ്ങളാൽ രക്ഷിതാക്കൾ പെൺകുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ല. ഇതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം അവസാനിക്കുമെന്ന് ശിക്ഷക് ഭാരതി മഹാരാഷ്ട്ര സ്റ്റേറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജലീന്ദർ സരോദെ പറഞ്ഞു. കൂടാതെ, സ്‌കൂളിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന കുട്ടികളുടെ യാത്രയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ചോദ്യമുയരുന്നു.

അഞ്ച് വർഷം മുമ്പ് സർക്കാർ തിരിച്ചെടുക്കേണ്ടി വന്ന തീരുമാനമാണ് എൻഇപിയുടെ പേരിൽ വീണ്ടും കൊണ്ടുവരുന്നത്. സർക്കാർ ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ തെരുവിലിറങ്ങി സമരം നടത്തേണ്ടിവരുമെന്ന് സരോദെ മുന്നറിയിപ്പ് നൽകി.
പ്രവേശനം കുറഞ്ഞ സ്‌കൂളുകളെ സമീപത്തെ സ്‌കൂളുകളിലേക്ക് ലയിപ്പിക്കാനുള്ള തീരുമാനം വിദൂര, ആദിവാസി മേഖലകളിലെയും പാവപ്പെട്ട കുടുംബങ്ങളിലെയും കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റും. വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന ഈ നയത്തിനെതിരെ അധ്യാപകർ പ്രതിഷേധിക്കുകയും മഹാരാഷ്ട്ര സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഈ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാരാഷ്ട്ര സ്‌റ്റേറ്റ് പ്രൈമറി ടീച്ചേഴ്‌സ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് വിജയ് കോംബെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News