കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

• ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം
• കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.

എ.ബി.പി.എം.ജെ.എ.വൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്റെ കാലത്ത് തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിന്റെ മുമ്പിൽ ആരും നിസഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 13 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 30 ലക്ഷത്തോളം ക്ലൈമുകളിലൂടെ ചികിത്സ നൽകി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി കഴിഞ്ഞ വർഷം 151 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബാക്കി വരുന്ന പണം സംസ്ഥാന സർക്കാരാണ് നിർവഹികുന്നത്. നിലവിൽ കാസ്പിന് കീഴിൽ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളിൽ 20 ലക്ഷത്തിലധികം പേർ പൂർണമായും സംസ്ഥാന ധനസഹായമുള്ളവരാണ്.

ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 613 ആശുപത്രികളിൽ നിന്നും ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സാ സേവനം ലഭ്യമാകുന്നുണ്ട്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത മൂന്നു ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാന പരിധിയുള്ള കുടുംബങ്ങൾക്കായി കാരുണ്യാ ബെനവലന്റ് ഫണ്ട് പദ്ധതി മുഖാന്തിരവും ഈ ആശുപത്രികൾ വഴി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

‘ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ആരും പിന്നിലാകരുത്’എന്ന സുസ്ഥിര വികസന ലക്ഷ്യം മുൻ നിർത്തിയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി സംസ്ഥാനത്തെ കാഴ്ച പരിമിതരായിട്ടുള്ള പദ്ധതി ഗുണഭോക്താക്കൾക്കായി ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക സേവനങ്ങൾ സജ്ജമാക്കിയത്. ഇതിനായി അവരുടെ ചികിത്സാ കാർഡ് ബ്രയിൽ ലിപിയിൽ സജ്ജമാക്കി. കാഴ്ച പരിമിതരായ അനേകം പേർക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്‌കാരം കൂടി ലഭിച്ചത്.

മറുവശം
KASP യുടെ കീഴിൽ പരമാവധി ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സ നൽകിയതിൽ സംസ്ഥാനം അഭിമാനിക്കുമ്പോൾ, അത് സർക്കാർ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഭീമമായ ക്ലെയിം റീഇംബേഴ്‌സ്‌മെന്റ് കുടിശ്ശിക കാരണം പിടിച്ചുനിൽക്കാൻ പാടുപെടുന്ന പൊതു ആശുപത്രികളുടെ ചെലവിലാണ്.

നിയമസഭയിൽ ആരോഗ്യമന്ത്രി നൽകിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പൊതു ആശുപത്രികളിലേക്ക് കെഎഎസ്പി അടച്ചത് 822.42 കോടി രൂപയാണ്. ക്ലെയിം റീഇംബേഴ്‌സ്‌മെന്റ് കുടിശ്ശികയായി സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് 208.73 കോടി രൂപ നൽകാനുണ്ട്.

സിഎജി റിപ്പോർട്ട് പ്രകാരം 8,43,790 ക്ലെയിമുകളിൽ നിന്ന് 985.28 കോടി രൂപ വിലമതിക്കുന്ന അൺസെറ്റിൽഡ് ക്ലെയിമുകൾ രാജ്യത്ത് ഏറ്റവുമധികം വരുന്നതും കേരളമാണ് എന്നതിന് പുറമെയാണിത്.

പൊതു ആശുപത്രികൾ, പ്രമുഖ സർക്കാർ മെഡിക്കൽ കോളേജുകൾ, ഭീമമായ കുടിശ്ശിക കാരണം തകർച്ചയുടെ വക്കിലാണ്, സ്വകാര്യ ആശുപത്രികൾ സർക്കാർ മുടങ്ങിക്കിടക്കുന്ന പേയ്‌മെന്റുകൾ ക്ലിയർ ചെയ്യുന്നതുവരെ കെ‌എ‌എസ്‌പി പ്രകാരം സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് പ്രഖ്യാപിച്ചു.

പരമാവധി ആളുകൾക്ക് സൗജന്യ പരിചരണം നൽകുന്നതിനെക്കുറിച്ചുള്ള ആഖ്യാനം ഉയർത്തിക്കാട്ടുമ്പോൾ, KASP സംസ്ഥാനത്തിന്റെ ഖജനാവിലെ വലിയ ചോർച്ചയാണെന്നും മെഡിക്കൽ ഓഡിറ്റോ ഡെത്ത് ഓഡിറ്റോ ഇല്ലാതെ (സിഎജി റിപ്പോർട്ട് പ്രകാരം) പദ്ധതി നടത്തുന്നുവെന്നതും പരസ്യമായ രഹസ്യമാണ്.

Print Friendly, PDF & Email

Leave a Comment

More News