സംഘ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന മീർ ഫൈസൽ മലപ്പുറത്ത് വരുമ്പോൾ?

മീർ ഫൈസൽ

ഇരുപതാം വയസ്സിൽ മക്തൂബ് മീഡിയയയിൽ ജേണലിസ്റ്റായാണ് മീർ ഫൈസൽ മാധ്യമ പ്രവർത്തനം തുടങ്ങുന്നത്. ഇപ്പോൾ വയസ്സ് 22. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് ഈ ബീഹാർ സിൽവാൻ സ്വദേശി സംഘ്ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയത്. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ദിനേനെയുള്ള ഹിന്ദുത്വ അക്രമണങ്ങളെ തന്റെ റിപ്പോർട്ടുകളിലൂടെ പുറംലോകത്തെ അറിയിച്ച് തുടങ്ങിയതോടെയാണ് മീർ ഫൈസലിനെ ഭരണകൂടം നോട്ടമിട്ടത്.

കർണാടകയിലെ ഹിജാബ് ധാരികളായ മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് ക്ലാസിൽ പ്രവേശനം വിലക്കിയത് ആദ്യമായി റിപ്പോർട്ട് ചെയ്തത് മീർ ഫൈസൽ ആയിരുന്നു. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ബീഹാറിലെയും ഹിന്ദുത്വവാദികളുടെ അക്രമോത്സുക ദേശീയതയുടെ ഇരകളായ മുസ്‌ലിം കുടുംബങ്ങളിലേക്ക് ആദ്യം കാമറയുമായി കയറിചെന്നതും ഈ ഇരുപത്തിരണ്ടുകാരനായിരുന്നു. നിലവിൽ അൽ ജസീറ, ടി.ആർ.ടി വേൾഡ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റാണ് മീർ.

ഈ ആഴ്ചയാണ് മീറിനെ തേടി അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആൻഡ് റിലീജിയസ് ഫ്രീഡം അവാർഡ് എത്തിയത്. ബീഹാറിലെ നൂറ് വർഷം പഴക്കമുള്ള മദ്രസയും ലൈബ്രറിയും രാമനവമി ആഘോഷത്തിനിടയിൽ സംഘപരിവാർ കത്തിച്ചു കളഞ്ഞതിനെക്കുറിച്ചുള്ള ഫോട്ടോസ്റ്റോറിക്കാണ് അവാർഡ്. മക്തൂബ് മീഡിയയിലും അൽ ജസീറയിലുമാണിത് പ്രസിദ്ധീകരിച്ചത്. ഈ അവാർഡ് മീറിനെ തേടിയെത്തിയ ദിനം തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് സംഘ്പരിവാർ ഗവൺമെന്റ് ഇന്ത്യയിൽ സസ്പെൻഡ് ചെയ്യുന്നത്. മീർ ഫൈസലിന്റെ റിപ്പോർട്ടുകൾ ഫാഷിസ്റ്റ് ഭരണകൂടത്തെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നൂ എന്നതിന്റെ മികച്ച തെളിവാണിത്.

ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വാർത്തകൾ ഷെയർ ചെയ്തതിനെ തുടർന്ന് ആ സംസ്ഥാനത്തെ ബിജെപി സർക്കാർ യു.എ.പി.എ നോട്ടീസ് നൽകിയ മാധ്യമപ്രവർത്തകരിലും മീർ ഫൈസൽ ഉണ്ടായിരുന്നു. ദിനേന സംഘപരിവാർ ഐടി സെല്ലിന്റെ സൈബർ അക്രമണങ്ങളെ നേരിട്ടാണ് മീർ തന്റെ ജേണലിസം തുടരുന്നത്. സോളിഡാരിറ്റിയുടെ അതിഥിയായി നാളെ (2023 ഒക്ടോബർ 27 വെള്ളി) മലപ്പുറത്ത് മീർ ഫൈസൽ എത്തുകയാണ്. രാജ്യത്തുടനീളം നടമാടുന്ന ഫാഷിസ്റ്റ് അതിക്രമങ്ങൾ നേരിട്ടനുഭവിച്ച ഒരു യുവ പത്രപ്രവർത്തകൻ സമകാലിക ഇന്ത്യയുടെ നേർച്ചിത്രമായിരിക്കും നമുക്ക് മുന്നിൽ തുറന്നു കാണിക്കുക. ഇത്തരമൊരു പരിപാടിയിൽ പങ്കാളിയായി മീർ ഫൈസലിനെ കേൾക്കുക എന്നതും ഒരു ഫാഷിസ്റ്റ് വിരുദ്ധ പേരാട്ടമായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News