‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള സംഘ്പരിവാറിന്റെ നീക്കത്തിനെതിരെ മുഖ്യംന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്പകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന്‌ പകരം ‘ഭാരത്‌’ എന്ന എന്‍സിഇആര്‍ടിയുടെ ശുപാര്‍ശയ്ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌.

“ഇന്ത്യ എന്നതിന്‌ പകരം ‘ഭാരത്‌’ എന്ന്‌ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദേഹം എഴുതി. ‘ഇന്ത്യ’ എന്നതിന്‌ പകരം ‘ഭാരത്‌’ ആക്കണമെന്ന എന്‍സിഇആര്‍ടി കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും പരാമര്‍ശിക്കുന്നു. ‘ഇന്ത്യ’ ഒഴിവാക്കാനുള്ള നീക്കത്തിന്‌ പിന്നിലെ രാഷ്ദ്രീയം പകല്‍ പോലെ വ്യക്തമാണ്‌. ‘ഇന്ത്യ’ എന്ന പദം പ്രതിനിധീകരിക്കുന്ന ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തെയാണ്‌ സംഘപരിവാര്‍ ഭയക്കുന്നത്‌. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന്‌ മുഗള്‍ ചരിത്രവും ഗാന്ധിവധത്തെ തുടര്‍ന്നുള്ള ആര്‍എസ്‌എസ്‌ നിരോധനവും ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ്‌ പുതിയ നിര്‍ദേശങ്ങളെ കാണേണ്ടത്‌,” പിണറായി വിജയന്‍ കുറിച്ചു.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ എന്‍സിഇആര്‍ടി നടത്തുന്നത്‌. പരിവാര്‍ സൃഷ്ടിച്ച വ്യാജ ചരിത്രത്തെ വെള്ള പൂശാനാണ്‌ പാഠപുസ്തക സമിതി അതീവ താല്‍പര്യം കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്ന് തിരുത്താനാണ് എന്‍സിഇആര്‍ടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ്.

സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടത്. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നത്. പരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണ്.

ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍സിഇആര്‍ടി സമിതിയുടെ പുതിയ നിർദ്ദേശം. എൻസിഇആർടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണം.

 

Print Friendly, PDF & Email

Leave a Comment

More News