നന്ദിദിന വാടാമലരുകള്‍ (കവിത): എ.സി. ജോര്‍ജ്

നന്ദി എങ്ങനെ എപ്പോള്‍ ചൊല്ലേണ്ടുന്നറിയില്ല
നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ
ഈരേഴു ലോക സര്‍വ്വചരാചരങ്ങളും..
സൃഷ്ടി സ്ഥിതി സംരക്ഷക മൂര്‍ത്തീ ഭവാനും
സര്‍വ്വലോക മാനവ ഹൃദയാന്തരാളങ്ങളില്‍
നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാമലരുകള്‍
എന്നും എന്നെന്നും അംഗുലി കൂപ്പിയര്‍പ്പിക്കട്ടെ
സര്‍വ്വജ്ഞാനം ഈശ്വര പാദാരവിന്ദങ്ങളില്‍
എന്നുടെ അസ്ഥിത്വത്തിന്‌ ആധാരമാം.
ഭൂമിദേവിക്കും സര്‍വ്വ ചരാചരങ്ങള്‍ക്കും
എന്നുമേ നന്ദി എന്നെന്നും നിറവോടെ..നന്ദി
നന്ദിതന്‍ സിന്ദൂര..കര്‍പ്പൂര..പരിമളം ചൊരിയട്ടെ
സ്നേഹ സാഗരത്തില്‍ ഈ നന്ദി ദിന
നറു മലര്‍ പാവന പ്രവാഹം ചൊരിയട്ടെ
നിത്യേന നിത്യേന തേന്‍ മലര്‍ച്ചെണ്ടുകളായി

പ്രാണശ്വാസം നല്‍കിയ ഈശ്വരന്‍ എന്നപോല്‍
താനെന്ന ജന്മത്തെ മാതാവിന്‍ ഉദരത്തില്‍
അര്‍പ്പിച്ചുരുവാക്കിയ പിതാവിനും
ആ ജന്മത്തെ പത്ത്‌ മാസം ചുമന്ന മാതാവിനും
തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്‌ ജന്മങ്ങള്‍ക്ക്‌
മാതാപിതാ ഗുരുക്കളെ നിങ്ങള്‍ തന്‍ പാദാരവിന്ദങ്ങളില്‍
അര്‍പ്പിക്കട്ടെ നന്ദിയുടെ ആയിരമായിരം പുഷ്പക ചെണ്ടുകള്‍
ഈശ്വരനേകിയ പൈതലാം തന്നെ താലോലിച്ചു
പോറ്റി വളര്‍ത്തി നിലയില്‍ ആക്കിയ നിങ്ങള്‍ക്ക്‌ വന്ദനം
അഭിവന്ദ്യരാം മാതാപിതാ ഗുരുക്കളെ നിങ്ങള്‍ക്കെന്നെന്നും
നന്ദിയുടെ സ്നേഹ നിര്‍മല നറു മലര്‍ച്ചെണ്ടുകള്‍
എത്ര പറഞ്ഞാലും പാടിയാലും തീരാത്ത നന്ദി
നിങ്ങള്‍ തന്ന ഈ മനോഹര ജീവിതം എത്ര അമൂല്യം
നെഞ്ചോട്‌ ചേര്‍ത്ത്‌ സ്‌നേഹിച്ചു താലോലിച്ചു വളര്‍ത്തിയ
ത്യാഗത്തിന്‍ മനോഹര മണിവീണയില്‍ അനശ്വരമാം..
നിങ്ങള്‍ അര്‍പ്പിച്ചു തന്ന സ്നേഹ വാത്സല്യ സ്മരണയില്‍
ഇന്നെന്റെ മാനസം കുളിര്‍മഴയായി തേന്‍മഴയായി
സ്‌നേഹത്താല്‍ നിറയുന്ന നന്ദിയുടെ പ്രഭാപൂരം ചൊരിയട്ടെ
സന്തോഷ.. ആനന്ദപൂരിതമാം.. ഹാപ്പി ഹാപ്പി താങ്ക്സ്‌ ഗിവിംഗ്
ഹൃദയ കവാടങ്ങളില്‍ നിന്ന്‌ ഹൃദയന്തരാളങ്ങളിലേക്ക്‌
സ്വച്ഛമായി ഒഴുകട്ടെ നന്ദിയുടെ പനിനീര്‍ ചാലുകള്‍.

Print Friendly, PDF & Email

Leave a Comment

More News