സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ സന്ദേശം

കൊല്ലം: സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിഞ്ഞ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ജാത സംഘത്തിന്‍റെ ഫോണ്‍ സന്ദേശവുമെത്തി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്നു സഹോദരിയായ അഭികേല്‍ സാറ.

കുട്ടി ഒപ്പമുണ്ടെന്നും അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സന്ദേശമെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ വിവരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.

തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാത്രികാല പട്രോളിംഗിന് എത്താൻ എല്ലാ ഉദ്യോഗസ്ഥരോടും നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്താൻ ക്രമസമാധാന എഡിജിപി എം.ആർ.അജിത്ത് നിർദേശം നൽകിയതായി പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ദേശീയ പാതയിലുൾപ്പെടെയുള്ള വാഹനങ്ങൾ പൊലീസ് തടയുന്നത് തുടരുകയാണ്. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 35 വയസ്സിനും 40 വയസിനും മധ്യേ പ്രായമുള്ളവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.

ഓയൂര്‍ കാറ്റാടി മുക്കില്‍ വച്ചായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് വൈകുന്നേരമാണ് സംഭവം. കാറിൽ നാലു പേരുണ്ടായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും, ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ ചോദിച്ചതായും കുട്ടി പറഞ്ഞു.  സഹോദരിയെ കാറിലേക്ക് വലിച്ചിഴച്ചാണ് കയറ്റിയത്. തടുക്കാൻ ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്നവര്‍ തന്നെ തട്ടി അകറ്റിയെന്നും   ജോനാഥന്‍ പറഞ്ഞു. താന്‍ താഴെ വീണപ്പോള്‍ കാര്‍ വേഗത്തില്‍ ഓടിച്ച് പോയെന്നും പറഞ്ഞു.

സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്‍ കണ്ടെത്തിയെന്നും തിരുവനന്തപുരം രജിസ്‌ട്രേഷന്‍ കാറാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. നമ്പര്‍ വ്യക്തമല്ലെന്നും വിദഗ്‌ദരുടെ സഹായം തേടിയിട്ടുണ്ടെന്നും പൂയപ്പള്ളി പൊലീസ് പറഞ്ഞു. അതേ സമയം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകിച്ച് കൊല്ലം ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്കുപോസ്റ്റുകളിലും വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വിവരം ലഭിക്കുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം, വിളിക്കേണ്ട നമ്പര്‍ 112, 99469 23282, 9495578999 ഈ നമ്പരുകളിലേക്കും വിവരം കൈമാറാമെന്ന് പൊലീസ് അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News