പല്ലെടുക്കരുത്; ജീവിതം താറുമാറാകും: ഡോ. ഷൗക്കത്ത് അലി

കൊച്ചിയില്‍ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഷൗക്കത്ത് അലി പറഞ്ഞു

കൊച്ചി: മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗമായ വായിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പല്ലുകളെന്നും , അതിനാല്‍ നിസാര കാര്യങ്ങള്‍ക്ക് പോലും പല്ലെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റും, ഓര്‍ത്തോഡോന്റിസ്റ്റുമായ ഡോ. ഷൗക്കത്ത് അലി. സി.ടി വ്യക്തമാക്കി. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി ഉന്തി നില്‍ക്കുന്ന പല്ലുകളില്‍ കമ്പി ഇടുന്നതിന് പല്ലുകള്‍ ഇളക്കിക്കളയുന്ന പ്രവണത കേരളത്തില്‍ കൂടുതലാണ്. ഇത് പലതും വേണ്ട രീതിയില്‍ ഉള്ള പ്രോട്ടോകോളൂകള്‍ പാലിക്കാതെയാണ് . കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ എടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പോലും അത് ചെയ്യാന്‍ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കൊച്ചിയില്‍ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഷൗക്കത്ത് അലി പറഞ്ഞു.

ആഹാരം ചവച്ച് അരച്ച് കഴിക്കാന്‍ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. കഴിക്കുന്ന ഭക്ഷണം വായില്‍ വെച്ച് പല്ലുകളുടെ സഹായത്തില്‍ ചവച്ച് അരച്ച് ഇറക്കിയാലേ, കുടലില്‍ വെച്ച് കൃത്യമായ രീതിയില്‍ ഭക്ഷണം ദഹിക്കുകയുള്ളൂ. കൃത്രിമമായി വെക്കുന്ന പല്ലുകള്‍ക്ക് ഒറിജിനല്‍ പല്ലുകളുടെ പകുതി പോലും ശക്തിയില്‍ ഭക്ഷണം ചവച്ച് അരയ്ക്കാനുള്ള ശേഷി കാണില്ല. വെപ്പ് പല്ലുകള്‍ ഭക്ഷണം 15 ശതമാനം മാത്രമാകും ചവച്ചരയ്ക്കുക. ബാക്കി 85 ശതമാനം ഭക്ഷണം ചവയ്ക്കാതെ വയറ്റിലേക്ക് നേരിട്ട് പോവുകയാണ് ചെയ്യുക. അത് കാരണം ദഹന പ്രക്രിയയില്‍ തടസമുണ്ടാകുകയും അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൈയ്യിലെ 5 വിരലുകളുടെ ഷേപ്പ് താഴെയുള്ള അസ്ഥിയുടെ ഷേപ്പിന്റെ അടിസ്ഥാനത്തിലാണ്. അത് പോലെ അസ്ഥികളുടെ മുകളിലാണ് പല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. പല്ല് എടുക്കുന്നത് കൊണ്ട് അസ്ഥികള്‍ക്ക് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകുകയും, അത് കാരണം മുഖത്തിന്റെ സ്വാഭാവികമായ ഷേപ്പിന് വ്യത്യാസം വരുകയും അതിന് വേണ്ടിയുള്ള വേറെ ചികിത്സയ്ക്ക് പോകേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് ഒഴുവാക്കുന്നതിന് വേണ്ടി ആ മേഖലയില്‍ വിദഗ്ധരായ ദന്ത ഡോക്ടര്‍മാരുടെ സേവനം തേടണം. പല്ലെടുക്കണമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞാല്‍ പല്ലിന്റെ എക്‌സറേ ഉള്‍പ്പെടെയുമായി രണ്ടാമത് ഒരു ഡോക്ടറില്‍ നിന്നും നിര്‍ദ്ദേശം സ്വീകരിക്കുന്നതില്‍ പോലും തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങള്‍, മോണ രോഗം, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം , രാസ ലഹരികളുടെ ഉപയോഗം തുടങ്ങിയവ കൊണ്ടാണ് കൂടുതലും ദന്തരോഗങ്ങള്‍ ഉണ്ടാകുന്നത്. അതില്‍ അപകടങ്ങള്‍ കൊണ്ടുള്ളവ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം മനുഷ്യരുടെ അലസത കൊണ്ട് ഉണ്ടാകുന്നതാണ്. അത് ഇക്കാലത്ത് കൂടി വരുകയാണെന്നും ദന്തസംരക്ഷണത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം നല്‍കേണ്ട സമയാണെന്നും ഡോ. ഷൗക്കത്തലി സൂചിപ്പിച്ചു.

ലോകത്തിലെ മറ്റുള്ള മേഖലയിലെ വളര്‍ച്ച പോലെ തന്നെ മനുഷ്യരില്‍ കൃത്രിമമായി പല്ല് നിര്‍മ്മിച്ച് വെച്ച് പിടിപ്പിക്കുന്നത് മാറി മനുഷ്യകോശത്തില്‍ നിന്നു തന്നെ പല്ല് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം നടന്നു വരുകയാണ്. അത് വിജയകരമായാല്‍ ദന്ത സംരക്ഷണ മേഖലയ്ക്ക്  കുതിച്ചു ചാട്ടമാകുമെന്നും ഡോ. ഷൗക്കത്തലി വ്യക്തമാക്കി.

വേൾഡ് ഇംപ്ലാന്റ് എക്സ്പോയിലെ രണ്ടാം ദിനത്തില്‍ ഡോക്ടര്‍മാരായ ഉദത്ത ഖേര്‍, നീല്‍ ഭട്ടവാടെക്കര്‍, യസാദ്‌ ഗാന്ധി, സെജിന്‍ ചന്ദ്രന്‍, വരുണ്‍ആചാര്യ, ജോണ്‍സണ്‍ രാജ ജെയിംസ്‌, രാഹുല്‍ കക്കോദര്‍, പിസി ജേക്കബ്‌, സങ്കല്‍പ് മിത്തല്‍, അശ്വിനി പാധ്യേ, ഇര്‍ഫാന്‍ കച്ച്വാല, മൈക്ക് കാൽഡെറോൺ തുടങ്ങിയവര്‍ സെഷനുകള്‍ നയിച്ചു.

ഡോ. ഷൗക്കത്ത് അലി സി.ടി (കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഡോ. ഷൗക്കത്ത് അലി ബി.ഡി.എസ്, എം.എസ്.സി ബിരുദ ധാരിയാണ്. ഇംപ്ലോന്റോളജിസ്റ്റ്, ഓര്‍ത്തോഡോന്റിസ്റ്റ് വിഭാഗത്തില്‍ വിദദ്ധനായ അദ്ദേഹം നാല് വര്‍ഷത്തോളം കോഴിക്കോട് ജോലി നോക്കിയ ശേഷം ഇരുപത് വര്‍ഷമായി ദുബായിലും, ഷാര്‍ജയിലും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു)

Print Friendly, PDF & Email

Leave a Comment

More News