ഫ്ലൂ (അദ്ധ്യായം 8): ജോണ്‍ ഇളമത

സേവ്യര്‍ സെലീനായെ പെണ്ണുകാണാന്‍ വന്നു. ആഘോഷമല്ലാത്ത പെണ്ണുകാണല്‍, പ്രതേൃകിച്ച്‌ ചെറുക്കന്‍ കൂട്ടരോ ബന്ധുക്കളോ ഇല്ലാതെ. വലിയ ഒരുക്കമില്ലാതെ ഒരു മലയോര കര്‍ഷകന്റെ മാതിരിയാണ്‌ സേവ്യര്‍ എത്തിയത്‌. ഡബിള്‍ വേഷ്ടിയും അതിന്റെ കരക്കു ചേര്‍ന്ന ഒരു ചെക്ക്‌ മുറിക്കയ്യന്‍ ഷര്‍ട്ടും, റബര്‍ ചപ്പലുമിട്ട, മേല്‍മീശ അല്പം ചെത്തിമിനുക്കി,
മുടിയില്‍ ക്രീം പുരട്ടി നടുവേ പകുത്തു മെനയായി മുകളിലേക്ക്‌ ചീകി വെച്ചിരുന്നു. ചുരുണ്ടതെന്ന്‌ പറയാനാകില്ലങ്കിലും, നദിയുടെ ഓളങ്ങള്‍ കണക്കെ സേവ്യറിന്റെ മുടി സൂര്യനാളത്തില്‍ വെട്ടിതിളങ്ങുന്നത്‌ സെലീനക്ക്‌ ഇഷ്ടമായി.

വാസ്തവത്തില്‍ പെണ്ണുകാണലിന്‌ വലിയ ഒരുക്കങ്ങളൊന്നുമില്ലായിരുന്നു. പാലപ്പമോ, കരിമീന്‍ പപ്പാസോ, പഫ്സോ, കട്‌ലറ്റോ, കേക്കോ, ബിസ്ക്കറ്റോ ഒന്നുമില്ലാതെയാണ്‌ സെലീനയുടെ അമ്മ കാണാന്‍ വന്ന ചറുക്കനെ സല്‍ക്കരിക്കാനൊരുക്കിയത്‌. പകരം പപ്പട വടയും, പഴംപൊരിയും, പരിപ്പുവടയും, പാലേറെ ഒഴിച്ച നീലഗിരി കാപ്പിയുമായിരുന്നു സെലീനായുടെ അമ്മ ഒരുക്കിയത്, അതു മതിയെന്നായിരുന്നു സെലീനായുടെ ആഗ്രഹം.

തമ്മില്‍ കണ്ടതാണ്‌. പിന്നെ ഒരു ഓദ്യോഗിക ചടങ്ങ്‌. പിന്നെ ഒരു കാര്യം സെലീനാ ഓര്‍ത്തു. കല്ല്യാണം നടത്താം. സമ്മതക്കുറവൊന്നുമില്ല. പക്ഷേ, മുമ്പ്‌ ഡേവിനോടു വെച്ച വ്യവസ്ഥകള്‍പോലെ. അതായത്‌ പെട്ടെന്നു വേണ്ട. സ്ത്രീധം
കൊടുത്തു തന്നെയകണം വിവാഹം. അതാണ്‌ നല്ലത്‌. അത്‌ മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്കു കൊടുക്കുന്ന സമ്പത്തിന്റെ വിഹിതമായി. അതാണല്ലോ പാരമ്പര്യം. പക്ഷേ ആ ധനം താന്‍തന്നെ ഉണ്ടാക്കണം. അതിന്‌ കുറേകൂടി സമയം വേണ്ടിവരും. അപ്പോഴേക്കും പതിരും മലരും തിരിച്ചറിയാനാവുകയും ചെയ്യും. ആ തിരിച്ചറിയലിന്‌ അല്പം ഇടവേളതന്നെ നന്ന്‌. ആശിച്ചത്‌
നടന്നില്ലല്ലോ. എപ്പോഴാണ്‌ പുരുഷന്റെ മനം മാറുന്നത്‌ എന്നതും കണ്ടറിയേണ്ടതാണ്‌. വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും വില ഇല്ലാത്തൊരു വ്യവസ്തിതിയില്‍ കല്ല്യാണം വേണ്ട. എങ്കിലും സേവൃറിനോട്‌ ഒരു സഹതാപമുണ്ട്‌. തുടക്കത്തിലെ
ഭാര്യ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍. അതും തന്നെപോലെ ഒരു നഴ്സിന്റെ ഭര്‍ത്താവ്‌. അതാണ്‌ സലീനായെ സേവ്യറുമായി കൂടുതല്‍ അടുപ്പിച്ചത്‌.

ഒരു പെണ്ണുകാണലിന്റെ വിരസത ഒഴിവാക്കാനായിരുന്നു സെലീനാ ഇഷടപ്പെട്ടത്‌. പണ്ടു മുതലേയുള്ള പാരമ്പര്യം അവളുടെ മനസ്സില്‍ ഉയര്‍ത്തണീറ്റു. ഓ, അന്നൊക്കെ സ്ത്രീധനം കൊടുത്ത്‌ പുരുഷന്മാര്‍ ഗ്രാമീണ പെണ്‍കുട്ടികളെ കെട്ടിക്കോണ്ട്‌
പോണത്‌ ഒരു ഉപഭോഗവസ്തുപോലെയായിരുന്നില്ലേ, ഒരുതരം അടിമത്വം! ഒരു പുരുഷ മേധാവിത്വത്തിന്റെ ചിറകൊടിഞ്ഞ ഓര്‍മ്മകള്‍. അവ ഇരുട്ടില്‍ ചിറകടിച്ചു വരുന്ന കടവാവലുകളെപോലെ അവളെ ഭയചികിതയാക്കി. അന്ന്‌ പെണ്‍കുട്ടികള്‍ക്ക്‌ പരാതിയുമുണ്ടായിരുന്നില്ല. അധികം അക്ഷരഅഭ്യാസമില്ലാത്ത പെണ്‍കുട്ടികള്‍ അനുസരണയില്‍ വളരണമെന്ന പാരമ്പര്യം അന്ന്‌ ഏതു പെണ്‍കുട്ടിക്ക്‌ മറികടക്കാനാകുമായിരുന്നു. അധികം അക്ഷരഭ്യാസമില്ലാത്ത മതാപിതാക്കളും അത്‌ വേദപ്രമാണമാണന്ന്‌ കരുതിയെങ്കില്‍ ആരെ തെറ്റു പറയാനാകും.

സെലീനായുടെ ആലോചന എന്തിനെപ്പറ്റിയാകാം. സേവ്യര്‍ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു. അയാള്‍ പറഞ്ഞുതുടങ്ങി…

“സെലീനാക്ക്‌ എന്നെ ഇഷ്ടമാകുമെന്ന്‌ ഞാന്‍ കരുതട്ടെയോ! വാസതവത്തില്‍ ഞാനൊരു രണ്ടാം കെട്ടുകാരനാണന്ന ധാരണ നമ്മള്‍ക്കിടയിലുണ്ടല്ലോ. ഒന്നോര്‍ത്താല്‍ ഞാന്‍ ഒരു ഒന്നാം കെട്ടുകാരന്‍ തന്നെയാണ്‌. അങ്ങനെ ബോധ്യപ്പെടുത്തണമെന്നെനിക്കില്ല. എങ്കിലും എന്റെ മനസ് ഞാന്‍ തുറക്കുകയാണ്. വളരെ പ്രതീക്ഷകളേടെ നടന്ന വിവാ
ഹം. പ്രണയമൊന്നുമല്ലായിരുന്നു എങ്കിലും അതിന്‌ വിവാഹ ശേഷം അങ്ങനെ തന്നെ ഒരു പ്രണയ പരിവേഷമായിരുന്നു. അറിയാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ, അല്ലങ്കില്‍ മധുവിധുനു മുമ്പുതന്നെ ആ പെണ്‍കുട്ടി വിട്ടുപോയി.”

“അതെ, അതേ..”

സെലീനാ സഹതാപം പ്രകടിപ്പിച്ചു. അവള്‍ പറഞ്ഞു…

“പക്ഷേ, ആര്‍ക്കും തടുക്കാനാകാത്തതാണ്‌ വിധി! പലതും ആശിക്കാം. എന്നാല്‍ ഒഴുക്കില്‍ ഒഴുകിപ്പോകുക, അതാണ്‌ നല്ലതെന്ന്‌ എനിക്കും തോന്നാറുണ്ട്. സേവ്യറിനെ എനിക്കിഷ്ടമാണെന്ന് പറയാനാണെനിക്കിഷടം. എന്നെപോലെ
നഴ്സ്! ആതുര ശുശ്രുഷയുടെ ഒരു കാവല്‍മാലഖയാണ്‌. കണ്ണുനീരിന്റെയും സങ്കടങ്ങളുടെയും കയത്തില്‍ മുങ്ങിത്തപ്പി ദീനിതര്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസമേകുമ്പോള്‍ കിട്ടുന്ന മാനസിക സന്തോഷം ഉളവാകുന്ന നഴ്‌സുമാരെപ്പറ്റിയാണ്‌ ഞാന്‍ പറയുന്നത്‌. അവര്‍ കിട്ടുന്ന ശമ്പളത്തേക്കാളേറെ ആ തൊഴിലിനെ താലോലിക്കുന്നവരാണ്‌. അതില്‍പരം എന്തു സാമുഹ്യ സേവനമാണ്‌ നമുക്ക് ചെയ്യാന്‍ കഴിയുക. എന്നാല്‍ എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. അത്തരം ഒരു വധുവല്ലായിരിക്കണം സേവ്യറിന്‌ വന്നുചേന്നര്‍ത്‌. വേണമെങ്കില്‍ ആ പെണ്‍കുട്ടിക്ക്‌ എന്തെങ്കിലുമൊക്കെ മുടന്തന്‍ ന്യായങ്ങളിലൂടെ ജോലിക്കു പോകതെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്തൊരാഘാതം അല്ലേ!”

സേവ്യര്‍ വികാരാധിനായി…

“അതേ, ഇപ്പോഴും ഓര്‍മ്മയില്‍! അന്നു വെളുപ്പാന്‍ കാലത്താണ്‌ വിളി വന്നത്‌. കല്ല്യാണം നടന്നേന്റെ നാലാംപക്കം, ഹോസപിറ്റലില്‍ നിന്ന്‌. ഹെഡ്‌നേഴ്‌സാണ്‌ വിളിച്ചത്‌. അവരുടെ ശബ്ദം പതറിയിരുന്നു. എമര്‍ജന്‍സിയാണ്‌. മിക്ക നഴ്സുമാരും
ഒരോ കാരണങ്ങള്‍ പറഞ്ഞ്‌ സിക്കു ലീവിലും മറ്റുമാണ്‌. കല്ല്രാണത്തിന്റെ നാലാം പക്കം മധുവിവിന്റെ നല്ല മുഹൂര്‍ത്തത്തില്‍ ജോലിക്കു വിളിക്കുന്നത്‌ മര്യാദ അല്ലെന്നറിയാം. എങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമന്‍റില്‍ തിരക്കാണ്. പരിചയസമ്പന്നയായ ഒരു നേഴസെങ്കിലും അവിടെ വേണം. കുറേ നേഴ്സിംഗ് സ്റ്റുഡന്‍സ്‌ മാത്രമെ അവിടെ വര്‍ക്ക്‌ ചെയ്യാനുള്ളു. ഇതിനിടെ ഒരു പ്രത്യേക പകര്‍ച്ചവ്യാധിയുള്ള ഒന്നുരണ്ടുപേരെ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നു. എന്തുതരം രോഗമാണന്നുപോലും, ഡോക്റന്മാര്‍, ഡയഗ്നോസ്‌
ചെയതുവരുന്നതേയുള്ളൂ. പകര്‍ച്ചവ്യാധികളെപ്പറ്റി പരിജ്ഞാനമുള്ള ഒറ്റ ഒരു നഴ്സെങ്കിലും വേണമല്ലോ. ഉപേക്ഷ വിചാരിക്കരുത്. ടൈംമാന്റെ ഹാഫും എക്സ്ട്രാ ലീവും തരാം, ഒന്ന്‌ സെറ്റിലാകും വരെ.”

മേരി, അതായിരുന്നു എന്റെ ഭാര്യയുടെ പേര്. അവളെന്റെ മുഖത്തേക്ക്‌ സഹതാപ പൂര്‍വ്വം നോക്കി. എനിക്കു മനസ്സിലായി അവള്‍ എന്റെ മൌനാനുവാദം ചോദിക്കുന്നുവെന്നു. ഞാന്‍ നിസ്സഹായനായി അവളുടെ മുഖത്തേക്ക്‌ നോക്കി. എന്തുത്തരമാണ്‌
പറയേണ്ടതെന്ന്‌ എനിക്ക്‌ നിശ്ചയമില്ലായിരുന്നു.

അപ്പോള്‍ അവള്‍ താണസ്വരത്തില്‍ ചോദിച്ചു…

“ഞാന്‍ പോകട്ടയോ, എനിക്ക്‌ ടൈമാന്റെ ഹാഫും, എക്സ്ട്രാ ലീവുമല്ല പ്രധാനം. ഒരു നഴ്സിന്‌ ഒഴിയാന്‍ പറ്റാത്ത ഒരു സാഹചര്യമല്ല ഇത്‌!”

ഞാന്‍ ആ ചോദ്യത്തിനു മുമ്പില്‍ മുട്ടുകുത്തിപ്പോയി. അങ്ങനെ അവള്‍ ജോലിക്കു പോയി. വൈകുന്നേരം അവളുടെ ഫോണ്‍
വന്നു. എമര്‍ജന്‍സിയാണ്‌. ഞാന്‍ മാത്രമെ എമര്‍ജന്‍സില്‍ വാര്‍ഡില്‍ റെജിസ്ട്രേഡ് നഴ്സായിട്ടുള്ളു. തുടര്‍ച്ചയായി ഈ രാത്രികൂടി ജോലിയുണ്ട്‌. തിരക്കാണ്.പ്രതേകിച്ച്‌ ഒരു പ്രത്യേകതരം പകര്‍ച്ചവ്യാധിയുമായി രണ്ടുമൂന്നു രോഗികളെ
അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്‌. ഡോക്ടറന്മാര്‍ രോഗനിര്‍ണ്ണയം നടത്തിവരുന്നതേയുള്ളൂു. എന്തിന്‌ പകല്‍വന്ന്‌ വിശ്രമിച്ച്‌ അടുത്ത രാത്രികൂടി അവള്‍ ജോലിക്കു പോയി. പിറ്റേന്നു കേട്ടു അവളും അതേ രോഗം പിടിപെട്ട് അവിടെ അഡ്മിറ്റായെന്ന്‌. കടുത്ത പനി,
തലവേദന, ശര്‍ദ്ദി!

എന്തോ കടുത്ത ഒരു പകര്‍ച്ചവ്യധി! അവളെ ഒടുവില്‍ ഒരു നോക്കുകാണാന്‍ കൂടി ഹോസ്പിറ്റലുകാര്‍ അനുവദിച്ചില്ല. അത്ര മാരകമായ പകര്‍ച്ചവ്യാധി. രോഗത്തിന്റെ നാലാം നാള്‍ അവള്‍ മരിച്ചു. ജഡം കത്തിച്ച്‌ ആരെയും കാണിക്കാതെ മറവു ചെയ്യുകയായിരുന്നു. അത്രയും പറഞ്ഞു തീര്‍ത്തപ്പോള്‍ സേവ്യറിന്റെ കണ്ണുകള്‍ നിറയുന്നത്‌ സെലീനാ കണ്ടു.

സെലീനാക്കു സങ്കടം തോന്നി. ശുദ്ധനായ ഗ്രാമീണ കൃഷിക്കാരനായ സേവ്യര്‍. ഉള്ളുതുറന്ന്‌ ഒരു കൊച്ചുകുട്ടിയെപോലെ സംസാരിക്കുന്നു. അയാളോട്‌ അലിവും സ്നേഹവും സെലീനാക്ക്‌ തോന്നി. അവള്‍ പഞ്ഞു.

കേട്ടിരുന്നു ആ രോഗത്തെപ്പറ്റി, നിപ്പാ. വളരെ മാരകമായ പകര്‍ച്ചവ്യാധിതന്നെ. ബോഡു ഫ്ല്യൂയിഡിലൂടെ പെട്ടന്ന്‌ പകരും. പ്രത്യേകിച്ച് തുമ്മല്‍, ചീറ്റല്‍, ചുമ എന്നിവയിലൂടെ. പനിയും ശ്വാസതടസ്സവും ഗുരുതരമാകുമ്പോള്‍ ചില എമര്‍ജന്‍സി സാഹചര്യങ്ങളില്‍ പെട്ടന്നു പകരാം, എത്ര പ്രിക്കോഷനിലും. പിടിപെട്ടാല്‍ രക്ഷപ്പെടുന്നത്‌ വിരളം. പ്രതേൃകിച്ച്‌ വാക്സിന്‍
പോലും ഇതിന്‌ കണ്ടുപിടിച്ചിട്ടില്ലല്ലോ.

സേവ്യര്‍ തുടര്‍ന്നു…

സംഭവം പെട്ടന്നായിരുന്നു. കിണറ്റില്‍ ചത്തുകിടന്ന ഒരു വവ്വാലിനെ എടുത്തു മാറ്റിയ രണ്ടു പേര്‍ക്കാണ് ഈ രോഗം ആരംഭിച്ചത്‌. ഉയര്‍ന്ന പനി, ശര്‍ദ്ദില്‍. പിന്നെ ശ്വാസതടസ്സം. ഈ മാരകരോഗം എന്താണന്ന്‌ വിദഗ്ദ ഡോക്ടര്‍ സഘം അന്വേഷിച്ചുകൊണ്ടിരിക്കെ
മറ്റു ചിലരയൊക്കെ ഈ രോഗലക്ഷണത്തോടെ ആശുപ്രതിയില്‍ അഡ്മിറ്റ്‌ ചെയ്തു. അവരില്‍ ചിലരില്‍ നിന്നാണ്‌ ഈ രോഗവ്യാപനത്തിന്റെ തുമ്പു കിട്ടിയത്. വവ്വാലുകള്‍ കടിച്ച ഫലവര്‍ഗ്ഗങ്ങള്‍ കഴിച്ചവരില്‍ നിന്ന്‌. അങ്ങനെ ഒരു നിഗമനത്തിലെത്തി. വവ്വാലുകളാണ്‌ ഇതിന്റെ വാഹകരെന്ന്‌. അപ്പോഴേക്കും കൂടുതല്‍ അന്വേഷണങ്ങളിലൂടെ ഇതിംറ്റെ ഉറവിടം കണ്ടെത്തി കടുത്ത
നിയ്രന്തണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും അപ്പോഴേക്കും കുറേ ഏറെ പേര്‍ മരിച്ചു. ഈ രോഗത്തെപ്പറ്റി സെലീനാ
കേട്ടിരിക്കുമല്ലോ, നിപ്പാ.

കേട്ടിട്ടുണ്ട്‌. ഇന്തോനേഷ്യയിലും പ്രാന്തപ്രദേശങ്ങളിലുമൊക്കെ നിന്നാണിതിന്റെ തുടക്കമെന്നാണ്‌ കേള്‍ക്കുന്നത്‌. പന്നികളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യരിക്ക്‌ അതിവേഗം പരക്കുന്ന ഈ രോഗം കുറേ വര്‍ഷങ്ങള്‍ക്കു മുമ്പു വന്ന്‌ അപ്രത്യക്ഷമായി എന്നു കരുതിയിരുന്നതാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ അവസരവാദികളാണ്‌. അപ്രത്യക്ഷമായാലും ദീര്‍ഘകാലം ഉറങ്ങിക്കിടന്നിട്ട്‌ യക്ഷികളെപോലെ വീണ്ടും ഉണര്‍ന്നെണറ്റ്‌ മനുഷ്യരാശിയെ ഭയാനമാക്കുന്നു. പെന്‍സിലിന്റെ കണ്ടെത്തലിനുശേഷം ബാക്ടീരിയകള്‍ പരത്തുന്ന രോഗങ്ങള്‍ അപ്രത്യക്ഷമായതല്ലേ. എങ്കിലും പോയകാലത്ത വസന്തകള്‍ വസുരിയും, ചിക്കന്‍പോക്സ്‌, ക്ഷയം, കോളറാ, ടൈപോയിഡ്‌ ഇവയൊക്കെ വീണ്ടും വീണ്ടും ഉയര്‍ത്തെണീക്കുന്നതായി ഇടക്കിടെ കേള്‍ക്കാറുണ്ടല്ലോ. വൈദ്യശാസ്ത്രം വളരും തോറും ഇവകളും വളരുന്നു എന്നല്ലേ ഇതിനര്‍ത്ഥം. ഇവകള്‍ ജനിതക
വ്യതിയാനങ്ങളിലൂടെ വൈദ്യശാസ്ത്രത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ തോന്നിപോകാറില്ലേ. പക്ഷേ, ഇന്ന്‌ വൈറസ്‌ പകരുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിപോലുമില്ലല്ലോ. അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു. ഒഴുക്കിനോട്‌ ചേര്‍ന്ന്‌ ഒഴുകിപോകുന്നതു തന്നെ നന്ന്‌, അല്ലേ സെലീനാ!

അതുതന്നെ നന്ന്. സെലീനാ സമ്മതംമൂളി. എനിക്കും ഇഷ്ടമായി!

സേവ്യര്‍ സന്തോഷവാനായി!

പക്ഷേ,ഉടനെ അതു സാധ്യമാകുകയില്ലല്ലോ.

അതെന്താ!

വിവാഹം പുരുഷന്റെയും, സ്ത്രിയുടേയും സമ്മതവും പൊരുത്തപ്പെടലും തന്നെ. എന്നാല്‍, പരസ്പരം തമ്മിലറിയാന്‍ ഇടക്കൊരു
കാലപരിധിയെപ്പറ്റി ഞാന്‍ ചിന്തിക്കുന്നത്‌

അതെന്താണങ്ങനെ!

സത്യം പറയണമല്ലോ. ഞാനൊരു തുറന്ന പുസ്തകമാണ്. ഇറ്റലിയില്‍ തന്നെ മലാളിയായ ഒരു ചെറുപ്പക്കാരനെ ഭാവിവരനായി കണക്കുകൂട്ടി ജീവിച്ച എനിക്ക്‌ ഒടുവില്‍ നിരാശപ്പെടേണ്ടി വന്നു.

ഒരിക്കലും ഞാനങ്ങനെ ആയിരിക്കില്ല.

അറിയാം. ഗ്രാമീണനായ സേവ്യര്‍ ഒരിക്കലുമങ്ങനെ ആയിരിക്കില്ലെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. തന്നെയുമല്ല, നമ്മുടെ ഇടയില്‍ ‘ഡവറി’ ഇന്നും നിലനില്‍ക്കുന്നുണ്ടല്ലോ. ആ പരമ്പരാഗതമായ കൃസ്ത്യന്‍ പിന്‍തുടര്‍ച്ചയെ ഞാന്‍ ആഗഹിക്കുന്നു. സേവ്യര്‍ ഒരുപക്ഷേ,അത്‌ പ്രതീക്ഷിക്കുന്നില്ലങ്കില്‍തന്നെ. അത്‌ മാതാപിതാക്കള്‍ ആണ്‍മക്കള്‍ക്കെന്ന പോലെ പെണ്‍മക്കള്‍ക്കും തരുന്ന സ്വത്തിന്റെ വീതമല്ലേ. എന്നാല്‍ എന്റെ മാതാപിതാക്കള്‍ നിര്‍ധനരായതുകെണ്ട്‌ അത്‌ ഞാന്‍ തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഒരു കൊല്ലത്തിനുശേഷം ഞാന്‍ മടങ്ങി വരുമ്പോള്‍ നമ്മുടെ കല്ല്യാണം നടത്താം. അതുവരെ നമുക്ക് കാമുകീകാമുകന്മാരായി തുടരാം. ആ കാലയളവില്‍ ഞങ്ങള്‍ക്കൊരു നല്ല വീട്‌ വെക്കാനുള്ള തുക ഞാന്‍ അപ്പനെ ഏല്‍പ്പിച്ചിട്ടുണ്ട്‌. അപ്പന്‌ ആവശ്യമായ സഹായങ്ങള്‍ സേവ്യര്‍ ചെയ്യുമെങ്കില്‍ അത്‌ നമ്മുടെ കല്ലാണത്തിന്റെ ഒരുക്കങ്ങളുടെ ആദ്യ ഘട്ടമായി തന്നെ കണക്കാക്കാനാണെനിക്കിഷടം!

(തുടരും……)

Print Friendly, PDF & Email

Leave a Comment

More News