തലവേദനയ്ക്കുള്ള കുത്തിവെയ്പ് എടുത്ത ഏഴു വയസ്സുകാരന്റെ കാലുകള്‍ തളര്‍ന്നു; ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്

തൃശൂർ: തലവേദനയ്ക്കുള്ള കുത്തിവയ്പെടുത്ത ഉടൻ ഏഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കും നഴ്‌സിനും എതിരെ പോലീസ് കേസെടുത്തു.

തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ ഡിസംബർ ഒന്നിനാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കടുത്ത തലവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ രണ്ട് കുത്തിവയ്പ്പുകൾ നിർദ്ദേശിച്ചു.

അത്യാഹിത വിഭാഗത്തിലെ ഒരു പുരുഷ നഴ്സ് ആയിരുന്നു കുട്ടിക്ക് കുത്തിവെപ്പെടുത്തത്. ഒരെണ്ണം ഇടതു കൈയിലും മറ്റൊന്ന് അരക്കെട്ടിന് താഴെ ഇടതുഭാഗത്തും ആയാണ് നൽകിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുത്തിവെച്ചയുടനെ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. ഈ വിവരം ഡോക്ടറെ അറിയിച്ചപ്പോൾ മാറിക്കോളും എന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു എന്നു പറയുന്നു.

വീട്ടിലെത്തി ഏറെ വൈകാതെ തന്നെ കുട്ടിക്ക് കാലുകൾക്ക് തളർച്ച അനുഭവപ്പെട്ടു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. ഏറെ സമയം കഴിഞ്ഞിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചു. ഈ ആശുപത്രിയിലെ ഡോക്‌ടർ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചത് മരുന്നിലെ മാറ്റം കൊണ്ടോ ഇൻട്രാവെനസ് കുത്തിവയ്‌പ്പിലൂടെയോ ആയിരിക്കാം കാലിന് ബലക്കുറവ് എന്നാണ്. തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകി.

Print Friendly, PDF & Email

Leave a Comment

More News