നാഗ്പൂരില്‍ സ്ഫോടക വസ്തു നിര്‍മ്മാണ കമ്പനിയില്‍ സ്ഫോടനം; ഒമ്പത് പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതരമായ പരിക്ക്

ഞായറാഴ്ച നാഗ്പൂരിലെ ബസാർഗാവിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് സോളാർ ഇൻഡസ്ട്രീസിന്റെ നിർമ്മാണ യൂണിറ്റിന് പുറത്ത് തടിച്ചുകൂടിയ തൊഴിലാളികളും നാട്ടുകാരും|ഫോട്ടോ കടപ്പാട്: ANI

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയില്‍ ഗ്രാമപ്രദേശത്തുള്ള ഒരു സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

നാഗ്പൂരിൽ നിന്ന് 60 കിലോമീറ്റർ അകലെ ബസാർഗാവിലുള്ള സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ കാസ്റ്റ് ബൂസ്റ്റർ യൂണിറ്റിൽ രാവിലെ 9 മണിയോടെയാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് അധികൃതർ അറിയിച്ചു. സ്‌ഫോടനം നടക്കുമ്പോൾ 12 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.

പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന ബൂസ്റ്ററുകൾ നിർമ്മിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്ന് കമ്പനി അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിന്റെ പ്രകമ്പനം സമീപ ഗ്രാമങ്ങളിൽ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

“കൽക്കരി ഖനികളിൽ ഉപയോഗിക്കുന്നതിനുള്ള ബൂസ്റ്ററുകൾ നിർമ്മിക്കുന്ന [സ്ഫോടനാത്മക അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ് അരിച്ചെടുക്കുന്നത്] ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. പ്രഥമദൃഷ്ട്യാ, സ്‌ഫോടനത്തെ തുടർന്ന് ഒമ്പത് പേർ മരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. നിലവിൽ ഒരു തൊഴിലാളിയും കെട്ടിടത്തിൽ ഇല്ല,” ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.

നാഗ്പൂർ സ്വദേശിയായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അപകടസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇത് അങ്ങേയറ്റം നിർഭാഗ്യകരവും ദാരുണവുമായ അപകടമാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിന്റെ കാരണം ഞങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണ്,” ഫഡ്‌നാവിസ് പറഞ്ഞു.

സുരക്ഷാ യൂണിറ്റുകൾക്കായി ഡ്രോണുകളും സ്‌ഫോടക വസ്തുക്കളും കമ്പനി നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“മരിച്ചവര്‍ക്ക് ഞാൻ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ദുഃഖകരമായ അവസരത്തിൽ സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങളോടും ഒപ്പം ഉറച്ചുനിൽക്കുന്നു,” ഫഡ്‌നാവിസ് എക്‌സിൽ കുറിച്ചു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും കേസിന്റെ തുടർനടപടികൾക്കും ഇരകൾക്ക് അടിയന്തര സഹായം നൽകാനും നിർദ്ദേശിച്ചു, പ്രത്യേകിച്ച് പരിക്കേറ്റവർക്ക് സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുന്നതിൽ.

സ്‌ഫോടനം നടന്നയുടനെ കമ്പനി ഗേറ്റിന് സമീപം കുപിതരായ തൊഴിലാളികളുടെ ഒരു കൂട്ടം ഒത്തുകൂടി, മരിച്ചവരുടെ സ്ഥിതിഗതിയെക്കുറിച്ച് കമ്പനി മാനേജ്‌മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടു.

പലരും അമിത ജോലിയെക്കുറിച്ച് പരാതിപ്പെട്ടു. അതേസമയം, ഷിഫ്റ്റ് പൂർത്തിയാക്കിയതിന് ശേഷം തങ്ങളെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവിളിച്ചതായി ചില തൊഴിലാളികൾ പറഞ്ഞു.

“മറ്റ് പ്രദേശങ്ങളിൽ നിന്ന് പോലീസ് സേനയെ സൈറ്റിലേക്ക് തിരിച്ചുവിട്ടു, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്,” നാഗ്പൂർ റൂറൽ പോലീസ് സൂപ്രണ്ട് ഹർഷ് പോദ്ദാർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News