റബറിന് ന്യായ വില പ്രഖ്യാപിച്ച് സംഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: റബറിന് ന്യായവില പ്രഖ്യാപിച്ച് സംഭരണം ഉറപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികള്‍ നിലവിലുള്ള റബര്‍ കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

റബര്‍ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം 23 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ വകയൊന്നുമില്ല.

2024 ഫെബ്രുവരി 23,24 തീയതികളില്‍ ആസാമിലെ ഗോഹട്ടിയില്‍ നടക്കുന്ന ഇന്ത്യ റബര്‍ മീറ്റിന്റെ മുന്നോടിയായി വടക്കുകിഴക്കന്‍ റബര്‍ വ്യാപന പദ്ധതിക്ക് ഉത്തേജനമേകുന്നതാണീ പ്രഖ്യാപനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2 ലക്ഷം ഹെക്ടറിലേയ്ക്ക് റബര്‍കൃഷി വ്യാപിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും വ്യവസായികളുടെയും സംഘടിത പദ്ധതിക്ക് ഈ കേന്ദ്രസഹായ പ്രഖ്യാപനം ഒരുപക്ഷേ ഉപകരിക്കും. വിലത്തകര്‍ച്ചമൂലം ഒരു പതിറ്റാണ്ടിലേറെയായി പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിലെ പരമ്പരാഗത റബര്‍മേഖലയ്ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ നേട്ടമുണ്ടാകില്ലെന്നുമാത്രമല്ല വടക്കുകിഴക്കന്‍ റബര്‍ പ്രോത്സാഹന പദ്ധതികള്‍ കൂടുതല്‍ സജീവമാകുമ്പോള്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന വിലത്തകര്‍ച്ചയുടെ ആക്കം കൂടുകയും ചെയ്യും.

സ്വതന്ത്ര വ്യാപാരക്കരാറുകളുടെ മറവിലുള്ള അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് കടിഞ്ഞാണിടാതെ ആഭ്യന്തര റബര്‍ വിപണി വില ഉയരുകയില്ല. ഇപ്പോഴുള്ള ആഭ്യന്തര റബര്‍വില പോലും രാജ്യാന്തര വിപണിയിലെ സ്വാധീനം കൊണ്ട് മാത്രമാണ് നിലനില്‍ക്കുന്നത്.

ആഭ്യന്തര റബര്‍വിപണിയില്‍ വിലസ്ഥിരത ഉറപ്പാക്കി ജീവിത സൂചികയുടെയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ന്യായവില കണക്കാക്കി അടിസ്ഥാനവില പ്രഖ്യാപിച്ച് റബര്‍ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും ശ്രമിക്കാതെ നടത്തുന്ന ആത്മാര്‍ത്ഥതയില്ലാത്ത പ്രഖ്യാപനങ്ങള്‍ റബര്‍ കര്‍ഷകര്‍ക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News