ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേട്ടവുമായി ഡോ. മുഹമ്മദ് റോഷൻ നൂറാനി

കോഴിക്കോട്: ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ്‌ ഫെല്ലോഷിപ്പ്. യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ(യു.എസ്.ഐ.ഇ.എഫ്) ഏർപ്പെടുത്തിയ ഈ ഫെല്ലോഷിപ്പ് അന്താരാഷ്‌ട്ര അക്കാദമിക്ക് രംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ഗവേഷണ അവാർഡുകളിലൊന്നാണ്.

ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സെലക്ഷൻ പ്രോസസിലൂടെയാണ് ഫെല്ലോഷിപ്പിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. ‘ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ജ്ഞാനോൽപാദനത്തിന്റെ രീതിശാസ്ത്രവും പണ്ഡിതരും’ എന്ന പ്രൊജക്റ്റാണ് ഫെല്ലോഷിപ്പിന് അർഹത നേടിയത്. അമേരിക്കയിലെ പബ്ലിക്ക് ലാൻഡ് ഗ്രാൻഡ് റിസർച്ച് യൂണിവേഴ്‌സിറ്റികളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലീയിലാണ് റോഷൻ നൂറാനി 22 മാസത്തോളം ഗവേഷണം നടത്തുക.

കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ എക്‌സലൻസ് സെന്ററായ പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ സമന്വയ വിദ്യാഭ്യാസ സിലബസ് അനുസരിച്ച് മതപഠനത്തോടൊപ്പം ഹയർസെക്കണ്ടറിയും സാമൂഹിക ശാസ്ത്രത്തിൽ ബിരുദവും പൂർത്തിയാക്കി. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ ശിക്ഷണത്തിലായിരുന്നു പഠനം. കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ ഒട്ടേറെ വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും വളർത്തുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സമന്വയ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. പരമ്പരാഗത മതപഠനവും ആധുനിക വിദ്യാഭ്യാസവും ഒരുമിച്ചു നൽകുന്ന ഇത്തരം സ്ഥാപനങ്ങളിലെ പഠനത്തിന് ശേഷം വലിയൊരുവിഭാഗം വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകളിലും വിദേശ യൂണിവേഴ്സിറ്റികളിലും മാസ്റ്റേഴ്സ്, റിസർച്ച് എന്നിവയിൽ പ്രവേശനം നേടുന്നു.

മർകസിലെ പഠനശേഷം ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്തു. യുജിസി നെറ്റ് യോഗ്യത നേടി 2014 ൽ ചെന്നൈ ഐ ഐ ടി യിൽ ഹ്യുമാനിറ്റീസ് ആൻ്റ് സോഷ്യൽ സയൻസിൽ ഗവേഷണത്തിന് ചേർന്നു. 2021 ൽ ‘മാപ്പിള മുസ്‌ലിംകൾക്കിടയിൽ പ്രവാചകൻ മുഹമ്മദ് നബിയോടുള്ള വൈകാരിക ബന്ധവും ആത്മീയ രീതിശാസ്ത്രവും’ എന്ന വിഷയത്തിൽ ഡോ. റോഷൻ പി എച്ച് ഡി ഗവേഷണം പൂർത്തിയാക്കി. ഇതിനിടെ തുർക്കി, അമേരിക്ക, മലേഷ്യ, രാജ്യത്തെ വിവിധ സർവകലാശാലകൾ എന്നിവിടങ്ങളിൽ നടന്ന അക്കാദമിക് സെമിനാറുകളിലും കോൺഫറൻസുകളിലും പേപ്പർ അവതരിപ്പിക്കുകയും വിവിധ അക്കാദമിക്-നോൺ അക്കാദമിക്ക് ജേർണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.

സമന്വയ വിദ്യാഭ്യാസ രംഗത്ത് നവീന പദ്ധതികൾ ആവിഷ്കരിക്കുന്ന മർകസിന്റെയും മർകസ് നോളേജ് സിറ്റിയുടെയും പ്രോജക്ടുകളുടെ ഭാഗമായാണ് ഡോ. റോഷൻ ഇതുവരെ പ്രവർത്തിച്ചിരുന്നത്. മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ, മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥാപക ഡയറക്ടർ എന്നിവ അതിൽ പ്രധാനമാണ്. സമന്വയ വിദ്യാഭ്യാസ രീതിയിൽ പഠിച്ച് സ്വന്തം സമൂഹത്തെ സംബന്ധിച്ച് ഇന്ത്യയിലെ ഉന്നത കലാലയത്തിൽ നിന്ന് പിഎച്ച്ഡി നേടി ഇപ്പോൾ ഫുൾബ്രൈറ്റ്‌ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വരെ എത്തി നിൽക്കുമ്പോൾ അത് കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിനും സുന്നി പണ്ഡിതരുടെ പ്രവർത്തനത്തിനും ലഭിച്ച അംഗീകാരമാണ്.

മലപ്പുറം ആക്കോട് സ്വദേശിയാണ്. ചീരക്കോളില്‍ കോണത്ത് വീട്ടിൽ പരേതനായ അബൂബക്കര്‍ സി കെ യുടെയും സഫിയ എ വിയുടെയും മകനാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ മകൾ ഡോ. ഹാഫിസയാണ് പത്നി. മക്കൾ: ഹസന്‍ ഫാത്തിഹ്, ഹാത്തിം അബൂബക്കര്‍, ഹാമീം അംജദ്.

Print Friendly, PDF & Email

Leave a Comment

More News