കരിമണല്‍ ഖനന അഴിമതി കേസ്: മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി

തിരുവനന്തപുരം: ദുരന്തനിവാരണ നിയമത്തിൻ്റെ മറവിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണൽ ഖനന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാഥൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ ഏപ്രിൽ നാലിനാണ് വിധി. തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഹർജി കോടതി നേരിട്ട് അന്വേഷിക്കേണ്ടതില്ലെന്നും വിജിലൻസ് അന്വേഷണം മാത്രം മതിയെന്നും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ കോടതിയിൽ മെമ്മോ സമർപ്പിച്ചു. മാത്യു കുഴൽനാടനുവേണ്ടി ഹാജരായ അഭിഭാഷകനോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് കോടതി ചോദിച്ചതിനെത്തുടര്‍ന്നാണ് അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ തൈക്കണ്ടിയിലുമാണ് കേസിലെ ഏഴ് എതിർകക്ഷികൾ. പിണറായിക്കും മകൾക്കും പുറമെ സിഎംആർഎൽ ഉടമ എസ് എൻ ശശിധരൻ കർത്താ, സിഎംആർഎൽ, എംഎംഎൽ, ഇന്ത്യൻ റെയർ എർത്ത്‌സ്, എക്‌സലോജിക് എന്നിവരാണ് എതിർകക്ഷികൾ.

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ധാതുമണൽ ഖനനത്തിനായി കർത്ത ഭൂമി വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവിനും കേന്ദ്ര നിയമങ്ങൾക്കും വിരുദ്ധമായതിനാൽ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂമി കൈമാറ്റ നിയമപ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭിക്കാനുള്ള കർത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണാ വിജയൻ സിഎംആർഎലുമായി ധാരണയിലെത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് കർത്തയുടെ അപേക്ഷ പുനഃപരിശോധിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

ഇതിനിടെ 2018ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍ വേയുടെ അഴിമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തിട്ടുണ്ട്. സര്‍ക്കാര്‍ അധീനതയിലുളള കെ. എം.എം.എല്ലിനാണ് ഖനനാനുമതി എങ്കിലും കെ. എം.എം. എല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സി.എം.ആര്‍. എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിൽ ഉന്നയിക്കുന്ന ആരോപണം.

കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ ഇതുവഴി തുച്ഛമായ വിലയ്ക്ക്‌ കര്‍ത്തയ്ക്ക്‌ നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ വ്യക്തമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കേരളത്തിലെ 54 ഡാമുകളില്‍ 35 ഡാമുകളുടെ ഷട്ടര്‍ ഒരേ സമയം തുറന്ന് വെളളപ്പൊക്കം ഉണ്ടാക്കി 463 മനുഷ്യ ജീവനും 20,000 കോടി രൂപയുടെ നാശനഷ്‌ടവും ഉണ്ടാക്കിയതിന് പിന്നില്‍ ഉളള ഉദ്ദേശവും സംശയാസ്‌പദമാണെന്നും ഹർജിയിൽ പറയുന്നു.

2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആരോപിച്ചിരുന്നതായും ഹർജിയിൽ പറയുന്നു. പ്രളയത്തിൻ്റെ മറവിൽ നടന്ന ധാതുമണൽ അഴിമതിയിൽ മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടേയും പങ്ക് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ ദിലീപ് സത്യൻ കോടതിയിൽ ഹാജരായി.

 

Print Friendly, PDF & Email

Leave a Comment

More News