ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹത്തിന് വന്‍ തിരക്ക്; ബുക്കിംഗ് 200 കവിഞ്ഞു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 ഞായറാഴ്ചത്തെ വിവാഹ ബുക്കിംഗുകൾ 200 കവിഞ്ഞു. തന്മൂലം ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയാണ്. ബുക്കിംഗിൽ കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ദേവസ്വം ഈ തീരുമാനം എടുത്തത്.

നാളെ ഞായറാഴ്ച പൊതു അവധിയായതിനാൽ ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ദേവസ്വത്തിന്റെ ഈ തീരുമാനത്തിന് കാരണം. ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനവും സമയബന്ധിതമായ വിവാഹ ചടങ്ങുകളും ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.

രാവിലെ 5 മണി മുതലാണ് വിവാഹങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ ഒരുക്കും. താലികെട്ട് ചടങ്ങ് നടത്താൻ ക്ഷേത്രം കൂടുതൽ കോയ്മകളെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വധൂവരന്മാർ അടങ്ങുന്ന വിവാഹ ഗ്രൂപ്പുകൾക്ക് നേരത്തെ എത്തി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ പട്ടർ കുളത്തിന് അടുത്തുള്ള സ്വീകരണ കൗണ്ടറിൽ പോയി രജിസ്റ്റർ ചെയ്ത് ടോക്കൺ വാങ്ങി പ്രത്യേക പന്തലിൽ വിശ്രമിക്കാം.

താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നു കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്കേ പ്രവേശനം ഉണ്ടാകു.

ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദര്‍ശനം ക്യു വടക്കേ നടപ്പന്തലിലേയ്ക്ക് മാറ്റും. ക്രമീകരണങ്ങളുമായി ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം അഭ്യര്‍ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News