പാലക്കാട്: വിവാദങ്ങൾക്കൊടുവിൽ, പൊള്ളാച്ചിയിലും വില്ലുപുരത്തും പ്ലാന്റിനായി സ്ഥലം വാങ്ങാൻ ഒയാസിസ് കമ്പനി നീക്കം ആരംഭിച്ചു. എലപ്പുള്ളിയിലെ പ്ലാന്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. തമിഴ്‌നാട്ടിൽ 50 ഏക്കർ ഭൂമി വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. പാലക്കാട് തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച ഘടകങ്ങൾ തമിഴ്‌നാട്ടിലുണ്ടെന്ന് കമ്പനി കണ്ടെത്തി.
വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശമായതിനാലാണ് കമ്പനി എലപ്പുള്ളിയിൽ ആരംഭിക്കാൻ തീരുമാനിച്ചത്. അനുമതി ലഭിക്കാൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്നും സാങ്കേതിക വശങ്ങൾ ഉൾപ്പെടെ പൂർണ്ണ വിവരങ്ങൾ പ്രഖ്യാപിക്കാൻ ഉടൻ തന്നെ ഒരു പത്രസമ്മേളനം നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
എലപ്പുള്ളിക്ക് സമീപം മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികൾ ഉണ്ടെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എഥനോൾ, മദ്യം എന്നിവയുടെ ഉത്പാദനത്തിനു ശേഷമുള്ള മാലിന്യം കന്നുകാലിത്തീറ്റയും ഡ്രൈ ഐസും ഉത്പാദിപ്പിക്കാൻ ഉപയോഗിക്കും. കമ്പനി പ്രവർത്തിച്ച് രണ്ട് വർഷത്തിന് ശേഷം ആറ് മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും. ഇതിൽ നിന്ന് മൂന്ന് മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് നൽകാൻ കഴിയുമെന്ന് അധികൃതർ വിശദീകരിച്ചിരുന്നു.
പ്രദേശവാസികളായ 1200 പേർക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കമ്പനി പ്രവർത്തനം ആരംഭിക്കുന്ന എലപ്പുള്ളിയിലെ മണ്ണുകാട് പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായാണ് ഇതെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഉപയോഗശൂന്യമായ അരി ഉള്‍പ്പെടെയാണ് കമ്പനി മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അരിയുടെ ലഭ്യത കൂടി കണക്കിലെടുത്താണ് പാലക്കാട് തിരഞ്ഞെടുത്തതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.